ടെഹ്റാൻ : ഇറാനിൽ വീണ്ടും യുഎസ് ആക്രമണം. ചബഹാർ സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് സമീപമുള്ള ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തി. ചബഹാറിലെ പ്രധാന വാണിജ്യ കേന്ദ്രത്തിന് പിന്നിലുള്ള ഒരു പർവതത്തിൽ തീവ്രമായ സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ തെക്കുകിഴക്കൻ സിസ്താൻ, ബലൂചെസ്ഥാൻ പ്രവിശ്യകളിലാണ് ചാബഹാർ സ്വതന്ത്ര വ്യാപാര മേഖല സ്ഥിതിചെയ്യുന്നത്. പാകിസ്താനുമായി പങ്കിടുന്ന അതിർത്തിക്കടുത്താണ് ആക്രമണങ്ങൾ നടന്നത്.
ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. 1992-ൽ തെക്കുകിഴക്കൻ ഇറാനിൽ സ്ഥാപിതമായ ചബഹാർ സ്വതന്ത്ര വ്യാപാര മേഖല, മധ്യേഷ്യയെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന ഒരു തന്ത്രപ്രധാനവും നികുതി ഒഴിവാക്കിയതുമായ കേന്ദ്രമാണ്. ഒമാൻ ഉൾക്കടലിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഹോർമുസ് കടലിടുക്ക് കടന്നുപോകാതെ ടെഹ്‌റാനെ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നേരിട്ട് പ്രവേശനം നൽകുന്ന മേഖലയാണിത്. അഫ്ഗാനിസ്ഥാൻ, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുന്നതിനാൽ ആഗോള വ്യാപാരത്തിൽ ഏറെ നിർണായകവും തന്ത്രപ്രധാനവുമായ പ്രദേശമാണിത്.








