പശ്ചിമേഷ്യയിൽ ഇറാനും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുമ്പോൾ, സൗദിയുമായുള്ള പ്രതിരോധ കരാറിൽ നിന്ന് പാകിസ്താൻ പിന്നോട്ട് മാറുന്നതായി റിപ്പോർട്ട്. 2025 സെപ്റ്റംബറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ട ‘സ്ട്രാറ്റജിക് മ്യൂച്വൽ ഡിഫൻസ് എഗ്രിമെന്റ്’ (SMDA) പ്രകാരം സൗദിക്ക് നേരെ ഉണ്ടാകുന്ന ആക്രമണം പാകിസ്താന് നേരെയുള്ള ആക്രമണമായി കണക്കാക്കി സൈനിക സഹായം നൽകേണ്ടതുണ്ട്. എന്നാൽ, 2026 മാർച്ചിൽ സൗദി ആസ്തികൾക്ക് നേരെ ഇറാന്റെ പ്രഹരമുണ്ടായപ്പോൾ വെറും നയതന്ത്ര പിന്തുണയിൽ ഒതുങ്ങുകയാണ് പാകിസ്താൻ. സൗദിയിലേക്ക് സൈന്യത്തെ അയയ്ക്കാനോ നേരിട്ടുള്ള സൈനിക സഹായം നൽകാനോ പാകിസ്താൻ ഇതുവരെ തയ്യാറായിട്ടില്ല. ഇത് സൗദി ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാനുമായി പാക് കരസേനാ മേധാവി ജനറൽ ആസിം മുനീർ കഴിഞ്ഞ ദിവസങ്ങളിൽ റിയാദിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാന്റെ നീക്കങ്ങളെ എങ്ങനെ പ്രതിരോധിക്കണം എന്ന് ചർച്ച ചെയ്തെങ്കിലും, സൈന്യത്തെ വിന്യസിക്കുന്ന കാര്യത്തിൽ പാകിസ്ഥാൻ മൗനം പാലിച്ചു. പകരം, സ്വന്തം പടിഞ്ഞാറൻ അതിർത്തിയിൽ താലിബാൻ വിരുദ്ധ നീക്കങ്ങൾക്കായി ‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്’ (Operation Ghazab Lil Haq) എന്ന പേരിൽ പുതിയ സൈനിക നടപടി ആരംഭിച്ച് തടിയൂരാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. അയൽരാജ്യവും ആണവശക്തിയുമായ ഇറാനെ നേരിട്ട് പിണക്കുന്നത് തങ്ങൾക്ക് വലിയ സുരക്ഷാ ഭീഷണിയാകുമെന്നും രാജ്യത്തെ ഷിയാ വിഭാഗങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമാകുമെന്നും ഷെഹ്ബാസ് ഷരീഫ് സർക്കാർ ഭയപ്പെടുന്നു.
സൗദി അറേബ്യയിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായത്തിനും ഇന്ധന ക്രെഡിറ്റുകൾക്കും പകരമായാണ് പാകിസ്ഥാൻ ഇത്തരം സൈനിക കരാറുകളിൽ ഒപ്പിടുന്നത്. എന്നാൽ യുദ്ധം പടിവാതിൽക്കൽ എത്തുമ്പോൾ പാകിസ്താൻ ‘നയതന്ത്ര അവ്യക്തത’ (Strategic Ambiguity) പാലിച്ച് ഒഴിഞ്ഞുമാറുന്നത് സൗദി അറേബ്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ചൈനയുമായും അമേരിക്കയുമായും ഒരേസമയം ബന്ധം പുലർത്തുന്ന പാകിസ്താൻ, സ്വന്തം സുരക്ഷാ താല്പര്യങ്ങൾ വരുമ്പോൾ സൗദിയെ കൈവിടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. 2025-ലെ കരാർ വെറും പ്രതീകാത്മകമായ ഒന്നായി മാറിയെന്നും ഇറാൻ്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൗദി ഒറ്റയ്ക്ക് പോരാടേണ്ടി വരുമെന്നും പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.












