അമേരിക്കയും ഇസ്രായേലുമായുള്ള യുദ്ധം 19-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ കടുത്ത പ്രതിസന്ധിയിലായ ഇറാനിലെ സാധാരണക്കാർക്ക് ആശ്വാസമായി ഇന്ത്യയുടെ സഹായഹസ്തം. ഇന്ത്യ അയച്ച ആദ്യഘട്ട മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ബുധനാഴ്ച ടെഹ്‌റാനിലെത്തി. പരിക്കേറ്റവർക്കും അത്യാഹിത വിഭാഗത്തിൽ കഴിയുന്നവർക്കും ചികിത്സ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള അടിയന്തര വൈദ്യസഹായമാണ് ഇന്ത്യ കൈമാറിയത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾക്കും യുദ്ധസാഹചര്യങ്ങൾക്കും അപ്പുറം മാനുഷിക പരിഗണന മുൻനിർത്തി ഭാരതം നടത്തിയ ഈ നീക്കം ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ടെഹ്‌റാനിലെ ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിക്കാണ് മെഡിക്കൽ സംഘം സഹായങ്ങൾ കൈമാറിയത്.
ഇന്ത്യയുടെ ഈ കരുതലിന് ഹൃദയത്തിൽ തൊട്ടുള്ള നന്ദിയാണ് ഇറാൻ ഭരണകൂടവും ജനങ്ങളും പ്രകടിപ്പിച്ചത്. “ഭാരതത്തിലെ ദയാലുക്കളായ ജനങ്ങളോട് ഞങ്ങൾ ആത്മാർത്ഥമായി നന്ദി പറയുന്നു” എന്ന് ഇന്ത്യയിലെ ഇറാൻ എംബസി പ്രസ്താവനയിലൂടെ വ്യക്തമാക്കി. യുദ്ധം രൂക്ഷമായതോടെ ഇറാനിലെ ആശുപത്രികൾ വലിയ സമ്മർദ്ദത്തിലാണ് കഴിയുന്നത്. മരുന്നുകളുടെയും അത്യാഹിത വിഭാഗം ഉപകരണങ്ങളുടെയും കടുത്ത ക്ഷാമം നേരിടുന്ന ഈ ഘട്ടത്തിൽ ഇന്ത്യയുടെ ഇടപെടൽ ഒട്ടേറെ ജീവനുകൾ രക്ഷിക്കാൻ സഹായിക്കുമെന്ന് ഇറാൻ അധികൃതർ ചൂണ്ടിക്കാട്ടി. മാനുഷിക സഹകരണത്തിന്റെയും സന്മനസ്സിന്റെയും അടയാളമായാണ് ഇന്ത്യയുടെ ഈ നീക്കത്തെ ഇറാൻ വിശേഷിപ്പിച്ചത്.
അന്താരാഷ്ട്ര പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ സഹായവുമായി ആദ്യം ഓടിയെത്തുന്ന ഭാരതത്തിന്റെ പാരമ്പര്യം ഒരിക്കൽ കൂടി ഇവിടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്. ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും രക്ഷാദൗത്യങ്ങളിലും മെഡിക്കൽ സഹായം എത്തിക്കുന്നതിലും ഇന്ത്യ എന്നും ലോകത്തിന് മാതൃകയാണ്. പശ്ചിമേഷ്യയിൽ സംഘർഷം കൊടുമ്പിരിക്കൊള്ളുമ്പോഴും നിസ്സഹായരായ ജനങ്ങളുടെ വേദന കുറയ്ക്കാൻ ഇന്ത്യ മുന്നിട്ടിറങ്ങിയത് വലിയ നയതന്ത്ര വിജയം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ അന്താരാഷ്ട്ര സഹായം ആവശ്യമായി വരുമെങ്കിലും, ഭാരതം തുടക്കമിട്ട ഈ കാരുണ്യയാത്ര മറ്റ് രാജ്യങ്ങൾക്കും പ്രേരണയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.










