രണ്ട് വർഷം മുൻപ് കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെനടുക്കം വിട്ടുമാറും മുൻപേ വയനാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ. ആനക്കാംപൊയിൽ – കല്ലാടി – മേപ്പാടി തുരങ്കപാത നിർമാണം നടക്കുന്ന മേപ്പാടിക്ക് സമീപം കല്ലാടി മീനാക്ഷി പാലത്തിനടുത്താണ്വൻ ഉരുൾപൊട്ടലുണ്ടായത്. നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കൽപ്പറ്റ തുരങ്കപാതയിലെതൊഴിലാളികളായ പതിനെട്ടോളം പേർ മണ്ണടിയിൽ പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടയിലാണ് നിർമാണ കവാടത്തിന് മുകളിലെ മലയിടിഞ്ഞ്താഴേക്ക് പതിച്ചത്. മണ്ണും വൻ പാറക്കല്ലുകളും വൻമരങ്ങളും ഒലിച്ചുവന്നതോടെ നിർമാണസ്ഥലത്തുണ്ടായിരുന്ന താൽക്കാലിക ലയങ്ങളും വാഹനങ്ങളും പൂർണമായി തകർന്നു. ദുരന്തസ്ഥലത്തുനിന്ന് മൂന്ന് തൊഴിലാളികളെ നാട്ടുകാർ ജനകീയമായി രക്ഷപ്പെടുത്തിതൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ്ലഭിക്കുന്ന വിവരം.
സംഭവം അറിഞ്ഞയുടൻ കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സും പൊലീസും ദേശീയദുരന്തപ്രതികരണ സേനയും (NDRF) സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയിട്ടുണ്ട്. മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണുനീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
കനത്ത മഴയും പ്രതികൂല കാലാവസ്ഥയും ചളിനിറഞ്ഞ മണ്ണും രക്ഷാപ്രവർത്തനത്തിന് കനത്തവെല്ലുവിളിയാണ് ഉയർത്തുന്നത്. തുരങ്കപാതയുടെ തൊഴിലാളികൾ താമസിച്ചിരുന്ന താൽക്കാലികലയങ്ങൾക്ക് മുകളിലേക്കാണ് മണ്ണും പാറകളും വീണിരിക്കുന്നത്. ഇതാണ് ആശങ്കവർദ്ധിപ്പിക്കുന്നത്. അപകടസ്ഥലത്തിന് സമീപം ഏതാനും വീടുകളും ഹോംസ്റ്റേകളുംപ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നും കൂടുതൽആളുകൾ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും അധികൃതർ പരിശോധിച്ചുവരികയാണ്.
കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ ഇരട്ട തുരങ്കപാതാ നിർമാണം കൊങ്കൺറെയിൽവേ കോർപ്പറേഷന്റെ മേൽനോട്ടത്തിലാണ് പുരോഗമിക്കുന്നത്. അപകടത്തിൽ പെട്ടത്ഇവിടുത്തെ നിർമാണ കരാർ കമ്പനിയായ ദിലീപ് ബിൽഡ്കോണിലെ തൊഴിലാളികളാണെന്നാണ്സൂചന. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകളുംമണ്ണുമാന്തി യന്ത്രങ്ങളും കല്ലാടിയിലേക്ക് തിരിച്ചിട്ടുണ്ട്. 400-ലധികം പേരുടെ ജീവനെടുത്ത 2024-ലെ ചൂരൽമല ദുരന്തമുണ്ടായ സ്ഥലത്തുനിന്ന് വെറും നാല് കിലോമീറ്റർ മാത്രം അകലെയാണ് വീണ്ടുംഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത് എന്നത് വയനാടിനെയാകെ വലിയഭീതിയിലാഴ്ത്തിയിരിക്കുകയാണ്.












