പ്രതിരോധം, വ്യാപാരം, സമുദ്ര സുരക്ഷ, ധാതുക്കൾ എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ എത്തിച്ചേർന്നു. മൂന്ന് രാജ്യങ്ങളിലേക്കുള്ള തന്റെ വിദേശ പര്യടനത്തിന്റെ ആദ്യ ഘട്ടമായാണ് പ്രധാനമന്ത്രി ജക്കാർത്തയിൽ എത്തിയത്. ഇന്തോനേഷ്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടിയായി ഇന്തോനേഷ്യൻ വ്യോമസേനയുടെ എഫ്-16, സുഖോയ്-30 യുദ്ധവിമാനങ്ങൾ എത്തിയത് ശ്രദ്ധേയമായി.
പ്രധാനമന്ത്രി ഇന്തോനേഷ്യൻ പ്രസിഡന്റുമായി നടത്തുന്ന വിപുലമായ ഉഭയകക്ഷി ചർച്ചകളിൽ ഇന്ത്യ-ഇന്തോനേഷ്യ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്ന നിരവധി കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. പ്രത്യേകിച്ച് ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ സംവിധാനം സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്തോനേഷ്യ നടത്തുന്ന ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തിലൂടെ ഇക്കാര്യത്തിൽ വലിയൊരു ശുഭവാർത്ത പ്രതീക്ഷിക്കുന്നതായും ഇന്തോനേഷ്യയിലെ ഇന്ത്യൻ അംബാസഡർ സന്ദീപ് ചക്രവർത്തി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ നാലാമത്തെ ഇന്തോനേഷ്യൻ സന്ദർശനമാണിത്. രണ്ട് ദിവസത്തെ തിരക്കേറിയ പരിപാടികളിൽ പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം, വ്യാപാര നിക്ഷേപങ്ങൾ എന്നിവയ്ക്ക് പുറമെ നിർണ്ണായക ധാതുക്കളുടെ ഖനന മേഖലയിലെ സഹകരണത്തിനും വലിയ പ്രാധാന്യമാണ് നൽകുന്നത്. ഈ മേഖലയിൽ ചൈനയ്ക്ക് ഇന്തോനേഷ്യയിൽ ശക്തമായ സ്വാധീനമുണ്ടെങ്കിലും എല്ലാ രാജ്യങ്ങളുമായും പങ്കാളിത്തം സ്വാഗതം ചെയ്യുന്ന തുറന്ന വിദേശനയമാണ് ഇന്തോനേഷ്യയുടേത്. ധാതു മേഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങളും ഈ സന്ദർശനത്തിൽ ഉണ്ടാകും. സന്ദർശനത്തിന്റെ ഭാഗമായി ജക്കാർത്തയിൽ നടക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണ പരിപാടിയിൽ നാലായിരത്തോളം പ്രവാസികൾ പങ്കെടുക്കും. ഓസ്‌ട്രേലിയയെ അപേക്ഷിച്ച് ഇന്തോനേഷ്യയിലെ ഇന്ത്യൻ സമൂഹം ചെറുതാണെങ്കിലും പ്രധാനമന്ത്രിയെ വരവേൽക്കാൻ വലിയ ആവേശത്തിലാണ് പ്രവാസികൾ. ഈ സന്ദർശനം ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന് പുതിയൊരു ഊർജ്ജം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.











