ഷിംല : സർക്കാർ ഉദ്യോഗസ്ഥരുടെ വസ്ത്രധാരണവും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ. സർക്കാർ ജീവനക്കാർ ജീൻസും ടീ-ഷർട്ടും ധരിക്കരുത്, സോഷ്യൽ മീഡിയയിൽ സർക്കാർ നയങ്ങളെക്കുറിച്ച് അഭിപ്രായം പറയരുത് തുടങ്ങിയ കർശന നിർദ്ദേശങ്ങൾ ആണ് സർക്കാർ നൽകിയിരിക്കുന്നത്. ജീവനക്കാർക്കിടയിൽ അച്ചടക്കം ഉറപ്പാക്കുന്നതിനാണ് ഈ പുതിയ നിയമങ്ങൾ എന്നാണ് കോൺഗ്രസ് സർക്കാർ വ്യക്തമാക്കുന്നത്.
പേഴ്‌സണൽ ഡിപ്പാർട്ട്‌മെന്റ് പുറപ്പെടുവിച്ച പുതിയ നിയമങ്ങൾ അനുസരിച്ച്, പുരുഷ ജീവനക്കാർ കോളർ ഷർട്ടുകളും പാന്റും ധരിക്കേണ്ടതുണ്ട്. ഷൂസോ ചെരുപ്പോ ധരിക്കുന്നതും നിർബന്ധമാണ്. വനിതാ ജീവനക്കാർ സാരി, ഫോർമൽ സ്യൂട്ട്, സൽവാർ-കമീസ്, ചുരിദാർ-കുർത്ത-ദുപ്പട്ട എന്നിവയാണ് ധരിക്കേണ്ടത്. ഓഫീസിൽ വൃത്തിയുള്ളതും മാന്യവുമായ വസ്ത്രം ധരിക്കേണ്ടത് എല്ലാ ജീവനക്കാർക്കും നിർബന്ധമായിരിക്കുമെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.
ഇതോടൊപ്പം സോഷ്യൽ മീഡിയ ഉപയോഗത്തിലും ഹിമാചൽ സർക്കാർ ജീവനക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ നയങ്ങൾ, തീരുമാനങ്ങൾ അല്ലെങ്കിൽ രാഷ്ട്രീയ/മത വിഷയങ്ങൾ എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയരുത് എന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ ഉത്തരവുകൾ ലംഘിക്കുന്നത് ബന്ധപ്പെട്ട ജീവനക്കാരനെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കാൻ കാരണമാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു.








