രാജ്യസഭയിൽ വിരമിക്കുന്ന അംഗങ്ങൾക്ക് നൽകിയ യാത്രയയപ്പിനിടെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നടത്തിയ ‘കല്യാണ’ പരാമർശത്തിന് ചുട്ട മറുപടിയുമായി മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡ. കോൺഗ്രസുമായി താൻ നടത്തിയത് ഒരു ‘നിർബന്ധിത വിവാഹം’ (Forced Marriage) ആയിരുന്നുവെന്നും എന്നാൽ അത് അങ്ങേയറ്റം പീഡനപരമായ ഒരു ബന്ധമായതിനാലാണ് (Abusive Relationship) താൻ വിവാഹമോചനം തേടിയതെന്നും ദേവഗൗഡ തിരിച്ചടിച്ചു. ഖാർഗെയുടെ പരിഹാസത്തിന് അതേ നാണയത്തിൽ മറുപടി നൽകിക്കൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു (X) ദേവഗൗഡയുടെ പ്രതികരണം.
“എന്റെ പഴയ സുഹൃത്ത് ഖാർഗെ സഭയിൽ പറഞ്ഞ അതേ വിവാഹഭാഷയിൽ മറുപടി പറയുകയാണെങ്കിൽ, കോൺഗ്രസ് എന്നെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. എന്നാൽ ആ ബന്ധം അങ്ങേയറ്റം ദുസ്സഹമായപ്പോഴാണ് എനിക്ക് വിവാഹമോചനം നേടേണ്ടി വന്നത്,” ദേവഗൗഡ കുറിച്ചു. 2018-ൽ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വന്ന് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം നൽകുകയായിരുന്നുവെന്നും താൻ അതിന് സമ്മതിച്ചിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഖാർഗെയെ മുഖ്യമന്ത്രിയാക്കണമെന്നാണ് താൻ അന്ന് ആവശ്യപ്പെട്ടതെന്നും എന്നാൽ കോൺഗ്രസ് അതിന് തയ്യാറായില്ലെന്നും ദേവഗൗഡ ഓർമ്മിപ്പിച്ചു.
2018-ൽ ആഘോഷമായി വിവാഹം നടത്തിയ ശേഷം 2019-ൽ കോൺഗ്രസ് തങ്ങളെ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ദേവഗൗഡ ആരോപിച്ചു. എത്ര കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിയിലേക്ക് പോയതെന്നും അവരെ അയച്ചത് ആരാണെന്നും എല്ലാവർക്കും അറിയാം. അന്ന് കൂറുമാറ്റത്തിന് പ്രേരിപ്പിച്ചവർക്കെതിരെ നടപടിയെടുത്തിരുന്നെങ്കിൽ ഖാർഗെ ഇന്ന് എഐസിസി അധ്യക്ഷൻ എന്ന നിലയിൽ ഇതിലും മികച്ച നിലയിൽ എത്തുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. താനല്ല കോൺഗ്രസ് സഖ്യം ഉപേക്ഷിച്ചത്, മറിച്ച് കോൺഗ്രസാണ് തങ്ങളെ ചതിച്ചത്. അതുകൊണ്ടാണ് സുസ്ഥിരമായ മറ്റൊരു സഖ്യം (ബിജെപി) തനിക്ക് തിരഞ്ഞെടുക്കേണ്ടി വന്നതെന്നും ദേവഗൗഡ വ്യക്തമാക്കി. ഉഗാദി ആഘോഷങ്ങൾക്കായി ബംഗളൂരുവിലേക്ക് തിരിച്ചതിനാലാണ് സഭയിൽ വെച്ച് മറുപടി നൽകാൻ കഴിയാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












