2026-ലെ ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് അനുകൂലമായി റഫറിയിങ് തീരുമാനങ്ങൾ ഉണ്ടാകുന്നുവെന്നും, മത്സരങ്ങളുടെ ഫിക്‌സ്ചർ ബ്രാക്കറ്റ് പോലും അവർക്ക് എളുപ്പമുള്ള രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നുമുള്ള കനത്ത ആക്ഷേപങ്ങൾ ആഗോള ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെതിരെ വിജയിച്ചാൽ ലോക റാങ്കിംഗിലെ ആദ്യ 10 സ്ഥാനങ്ങളിൽ പോലുമില്ലാത്ത ഒരു ടീമിനെപ്പോലും നേരിടാതെ അർജന്റീനയ്ക്ക് സെമി ഫൈനലിൽ പ്രവേശിക്കാൻ സാധിക്കുമെന്നതാണ് പ്രധാന വിമർശനം. പ്രീ ക്വാർട്ടറിൽ ഈജിപ്തിനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം അർജന്റീന 3-2 ന് വിജയിച്ചു കയറിയതിന് പിന്നാലെ, ലോകകപ്പ് അർജന്റീനയ്ക്ക് അനുകൂലമായി ‘ഫിക്സ്’ ചെയ്തതാണെന്ന് ഈജിപ്ത് ക്യാമ്പ് പരസ്യമായി ആരോപിച്ചിരുന്നു.
ശനിയാഴ്ച സ്വിറ്റ്‌സർലൻഡിനെതിരെയുള്ള നിർണ്ണായകമായ ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ അർജന്റീന പരിശീലകൻ ലയണൽ സ്കലോണി ഈ വിവാദങ്ങളിൽ തന്റെ മൗനം വെടിയുകയും, ടീമിനെതിരെയുള്ള ഇത്തരം പുറത്തുനിന്നുള്ള വർത്തമാനങ്ങൾ കളിക്കാരിലേക്കും എത്തിയിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ അർജന്റീന തുടർച്ചയായി രണ്ടാമതും ലോകകപ്പ് നേടുന്നത് കാണാൻ ആഗ്രഹിക്കാത്ത ചിലരുടെ ബോധപൂർവ്വമായ അജണ്ടയാണിതെന്നും ഇത്തരം ആക്ഷേപങ്ങളെ അർജന്റീന ഒരു കളി വീര്യമായി മാത്രമാണ് കാണുന്നതെന്നും സ്കലോണി വ്യക്തമാക്കി.
കഴിഞ്ഞ തവണ തങ്ങൾ കിരീടം നേടിയതുകൊണ്ട് തന്നെ അർജന്റീന വീണ്ടും ജയിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ പുറത്തുണ്ടെന്നത് തങ്ങൾ കണക്കിലെടുക്കുന്നുണ്ടെന്ന് സ്കലോണി ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ വിമർശനങ്ങളും കമന്റുകളും കളിക്കാരിൽ ഒരു പ്രതിരോധ വീര്യം ഉണ്ടാക്കാനും അവരെ ഇതിലും മികച്ച രീതിയിൽ പന്ത് തട്ടാൻ പ്രേരിപ്പിക്കാനുമാണ് തങ്ങൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1986-ൽ അർജന്റീന ലോകകപ്പ് നേടിയപ്പോഴും തങ്ങൾക്ക് അനുകൂലമായ ഘടകങ്ങൾ ഉണ്ടായിരുന്നു എന്ന് ആളുകൾ പറഞ്ഞിരുന്നുവെന്നും, അതിനാൽ ഇതൊരു പുതിയ കാര്യമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ടൂർണമെന്റുകളിൽ എപ്പോഴും വലിയ രീതിയിൽ ചർച്ചകൾ സൃഷ്ടിക്കുന്ന ഒരു ടീമാണ് അർജന്റീനയെന്നും, തങ്ങൾ ജയിക്കാൻ പാടില്ലെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടെന്ന് കാണിച്ച് കളിക്കാരെ കൂടുതൽ ഉത്തേജിപ്പിക്കാനാണ് ഇത്തരം ചർച്ചകൾ ഉപയോഗിക്കുന്നതെന്നും എന്നാൽ മറ്റൊരു രാജ്യം ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നതുപോലെ തികച്ചും സ്വാഭാവികമായ കാര്യമാണിതെന്നും അദ്ദേഹം വിലയിരുത്തി.
ഈജിപ്തുമായുള്ള മത്സരത്തിൽ ഗോൾ നേടുന്നതിന് 10 സെക്കൻഡുകൾക്ക് മുൻപ് നടന്ന ഒരു സംഭവത്തിന്റെ പേരിൽ അവരുടെ ഒരു ഗോൾ വാർ പരിശോധനയിലൂടെ റദ്ദാക്കിയത് വലിയ വിവാദമായിരുന്നു. എന്നാൽ ടൂർണമെന്റ് ആരംഭിക്കുന്നതിന് മുൻപ് തന്നെ തങ്ങൾക്ക് നൽകിയ കോഴ്‌സിൽ വാർ പരിശോധനകളുടെ നിയമങ്ങൾ കൃത്യമായി വ്യക്തമാക്കിത്തന്നിരുന്നുവെന്നും, റഫറിമാർ ആ നിയമങ്ങൾ അക്ഷരംപ്രതി പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വ്യക്തമാക്കിയ സ്കലോണി, വാർ ഉള്ളപ്പോൾ ആർക്കെങ്കിലും പ്രത്യേക സഹായം നൽകുക എന്നത് അങ്ങേയറ്റം പ്രയാസകരമാണെന്നും പറഞ്ഞ് അർജന്റീനയ്ക്ക് നേരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞു.












