സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഗൾഫ് മേഖലയിലെ യുദ്ധം സൃഷ്ടിച്ച എണ്ണക്ഷാമത്തിൽ പാകിസ്താൻ പൂർണ്ണമായും സ്തംഭിക്കുന്നു. മാർച്ച് 23-ന് നടക്കേണ്ട രാജ്യം ഉറ്റുനോക്കുന്ന റിപ്പബ്ലിക് ദിന പരേഡ് ചരിത്രത്തിലാദ്യമായി പാകിസ്താൻ റദ്ദാക്കി. വൻ സാമ്പത്തിക ബാധ്യതയും ഇന്ധനക്ഷാമവും കണക്കിലെടുത്താണ് സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് ഒഴിവാക്കാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഓഫീസ് ഉത്തരവിട്ടത്. പരേഡിന് പകരം ലളിതമായ പതാക ഉയർത്തൽ ചടങ്ങ് മാത്രമേ ഇത്തവണ ഉണ്ടാവുകയുള്ളൂ. ഗൾഫ് രാജ്യങ്ങളിൽ പടരുന്ന യുദ്ധം പാകിസ്താൻ്റെ ഇന്ധന വിതരണത്തെയും സമ്പദ്‌വ്യവസ്ഥയെയും എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിന്റെ തെളിവായി ഈ നടപടി മാറി.
പശ്ചിമേഷ്യൻ യുദ്ധം ആഗോള ഇന്ധന വിതരണത്തെ ബാധിച്ചതോടെ പാകിസ്ഥാനിൽ പെട്രോൾ, ഡീസൽ വില കുത്തനെ ഉയരുകയാണ്. ഒറ്റയടിക്ക് 55 രൂപയാണ് ലിറ്ററിന് വർദ്ധിപ്പിച്ചത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 321 രൂപയായും ഡീസൽ 336 രൂപയായും ഉയർന്നു. ഹോർമുസ് കടലിടുക്കിലെ ഉപരോധവും ഇറാൻ-അമേരിക്ക നേരിട്ടുള്ള ഏറ്റുമുട്ടലും കാരണം പാകിസ്താൻ്റെ എണ്ണക്കപ്പലുകൾ പാതിവഴിയിൽ നിലച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. യുദ്ധം തുടരുകയാണെങ്കിൽ ഇനിയും വില വർദ്ധിപ്പിക്കേണ്ടി വരുമെന്നാണ് സർക്കാർ നൽകുന്ന സൂചന.
ഇന്ധന ഉപഭോഗം കുറയ്ക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ഓഫീസുകളിൽ ആഴ്ചയിൽ നാല് ദിവസം മാത്രമേ പ്രവൃത്തിദിനം ഉണ്ടാവുകയുള്ളൂ. 50 ശതമാനം ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണം. ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് രാജ്യത്തെ എല്ലാ സ്കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടി. സർക്കാർ വാഹനങ്ങളുടെ ഇന്ധന അലവൻസ് പകുതിയായി വെട്ടിക്കുറയ്ക്കുകയും 60 ശതമാനം വാഹനങ്ങൾ നിരത്തിലിറക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. 1940-ലെ പാകിസ്താൻ പ്രമേയത്തിന്റെ ഓർമ്മയ്ക്കായി നടത്തുന്ന ആഘോഷങ്ങൾ ഇത്രയേറെ മങ്ങിയത് രാജ്യത്തെ ജനങ്ങൾക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.











