പാകിസ്താൻ ക്രിക്കറ്റിലെ പേസ് വിസ്മയമെന്ന് വാഴ്ത്തപ്പെട്ട ഷഹീൻ ഷാ അഫ്രീദിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ വിക്കറ്റ് കീപ്പർ ബാറ്റർ റാഷിദ് ലത്തീഫ്. മോശം ഫോമും വിക്കറ്റ് വീഴ്ത്തുന്നതിലെ പരാജയവും കാരണം ഷഹീൻ പാകിസ്താന്റെ ടി20 പ്ലേയിംഗ് ഇലവനിൽ പോലും സ്ഥാനം അർഹിക്കുന്നില്ലെന്നാണ് ലത്തീഫിന്റെ പക്ഷം. ഏകദിന ക്യാപ്റ്റൻ എന്ന നിലയിൽ ഷഹീൻ നേരിടുന്ന വിമർശനങ്ങൾക്കിടെയാണ് ലത്തീഫിന്റെ ഈ തുറന്നുപറച്ചിൽ.
2022-ലെ ടി20 ലോകകപ്പിന് ശേഷം ഷഹീൻ ഷാ അഫ്രീദിയുടെ പ്രകടനം ഏറെ പിന്നോട്ടുപോയതായി കണക്കുകൾ സൂചിപ്പിക്കുന്നു. റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കില്ലാത്ത ഷഹീന് പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്താൻ കഴിയുന്നില്ലെന്നതാണ് ടീമിനെ കുഴക്കുന്നത്. 2026 ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ നിർണ്ണായക മത്സരത്തിൽ രണ്ട് ഓവറിൽ 20-ലധികം റൺസ് വഴങ്ങിയതിനെത്തുടർന്ന് നമീബിയക്കെതിരായ മത്സരത്തിൽ താരത്തെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കേണ്ടി വന്നിരുന്നു.
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര പാകിസ്താൻ തോറ്റതോടെ ഷഹീന്റെ ക്യാപ്റ്റൻസിക്ക് നേരെ ചോദ്യങ്ങൾ ഉയർന്നിരുന്നു. 50 ഓവർ ഫോർമാറ്റിൽ ഷഹീൻ അനുയോജ്യനല്ലെന്നും, അദ്ദേഹത്തെ ടി20 ക്യാപ്റ്റനാക്കണമെന്നുമാണ് ഒരു വിഭാഗം ആരാധകരും വിദഗ്ധരും വാദിക്കുന്നത്. എന്നാൽ ഈ നീക്കത്തെ റാഷിദ് ലത്തീഫ് ശക്തമായി എതിർക്കുന്നു. “ഷഹീൻ പാകിസ്താനായി ടി20 ക്രിക്കറ്റ് കളിക്കരുത് എന്നാണ് എന്റെ അഭിപ്രായം. ലോകകപ്പിലെ ദയനീയ പരാജയത്തിന് ശേഷം അദ്ദേഹത്തെ നായകനാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ആ കാമ്പയിൻ അവസാനിപ്പിക്കണം. ഷഹീന്റെ സമയം കഴിഞ്ഞു, അദ്ദേഹം ഇനി ടി20 ടീമിനെ നയിക്കാൻ പാടില്ല.” – റാഷിദ് ലത്തീഫ് പറഞ്ഞു.
ബംഗ്ലാദേശിനെതിരെ നടന്ന മൂന്ന് ഏകദിനങ്ങളിൽ നിന്നായി വെറും 4 വിക്കറ്റുകൾ മാത്രമാണ് ഷഹീന് നേടാനായത്. നിർണ്ണായക ഘട്ടങ്ങളിൽ ബ്രേക്ക് ത്രൂ നൽകാൻ ഇടങ്കയ്യൻ പേസർക്ക് സാധിച്ചില്ല. പരമ്പരയിലെ അവസാന മത്സരത്തിൽ ബാറ്റിംഗിൽ 37 റൺസുമായി പൊരുതിയെങ്കിലും പാകിസ്താൻ 11 റൺസിന് പരാജയപ്പെടുകയായിരുന്നു. വരാനിരിക്കുന്ന പാകിസ്താൻ സൂപ്പർ ലീഗിൽ (PSL) ലാഹോർ ഖലന്ദേഴ്സിനെ നയിക്കാനൊരുങ്ങുന്ന ഷഹീന് തന്റെ ഫോം തെളിയിക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്.












