കുംഭമേളയിലെ വൈറൽ താരം മൊണാലിസ ഭോസ്‌ലെയും ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാനും തമ്മിൽ കേരളത്തിൽ വെച്ച് നടന്ന വിവാഹം വൻ വിവാദത്തിലേക്ക്. മൊണാലിസയ്ക്ക് 18 വയസ്സ് തികഞ്ഞെന്ന വാദങ്ങളെ പാടെ തള്ളിക്കൊണ്ട്, യുവതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമാക്കുന്ന മധ്യപ്രദേശ് സർക്കാരിന്റെ ജനന സർട്ടിഫിക്കറ്റ് പുറത്തുവന്നു. വിശ്വഹിന്ദു പരിഷത്താണ് (വി.എച്ച്.പി) ഈ നിർണ്ണായക രേഖ പുറത്തുവിട്ടത്. രേഖകൾ പ്രകാരം മൊണാലിസയ്ക്ക് വെറും 16 വയസ്സ് മാത്രമാണ് പ്രായം. ഇതോടെ വിവാഹത്തിൽ പങ്കെടുത്ത മന്ത്രിമാർക്കും സി.പി.എം നേതാക്കൾക്കും മറുപടി പറയേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംഭവത്തിൽ മധ്യപ്രദേശ് പോലീസ് കേസെടുക്കുമെന്നാണ് സൂചന.
മാർച്ച് 11-ന് തിരുവനന്തപുരം അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇൻഡോർ സ്വദേശിയായ മൊണാലിസയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എം.പി തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സാക്ഷികളായി എത്തിയിരുന്നു. എന്നാൽ മൊണാലിസയുടെ പ്രായം സംബന്ധിച്ച് തുടക്കം മുതലേ സംശയങ്ങൾ ഉയർന്നിരുന്നു. 2025 ജനുവരി 21-നാണ് മൊണാലിസ തന്റെ പതിനാറാം പിറന്നാൾ ആഘോഷിച്ചതെന്നും അതിനാൽ ഈ വിവാഹം നിയമവിരുദ്ധമാണെന്നും കാട്ടി വി.എച്ച്.പി ജനറൽ സെക്രട്ടറി അനിൽ വിളയിൽ നേരത്തെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. എന്നാൽ അന്ന് വാർത്താ സമ്മേളനത്തിൽ ദമ്പതികൾ ഈ ആരോപണം നിഷേധിക്കുകയും തമ്പാനൂർ പോലീസ് പ്രായം ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു.
പുറത്തുവന്ന ജനന സർട്ടിഫിക്കറ്റ് പ്രകാരം 2009 ഡിസംബർ 30-നാണ് മൊണാലിസയുടെ ജനനം. ഇതനുസരിച്ച് വിവാഹം നടക്കുമ്പോൾ പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമാണ് പ്രായം. ഭോപ്പാലിലെ വി.എച്ച്.പി പ്രവർത്തകർ ശേഖരിച്ച ഈ ഔദ്യോഗിക രേഖകൾ പുറത്തുവന്നതോടെ തമ്പാനൂർ പോലീസിന്റെ അന്വേഷണവും സംശയനിഴലിലായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തിന് സംസ്ഥാനത്തെ ഉന്നത നേതാക്കൾ നേരിട്ടെത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്. ബാലവിവാഹ നിരോധന നിയമപ്രകാരം കേസ് എടുക്കാനുള്ള നീക്കത്തിലാണ് മധ്യപ്രദേശ് അധികൃതർ. കേരളത്തിലും ഇതിന്റെ പേരിൽ നിയമനടപടികൾ ശക്തമാകാനാണ് സാധ്യത.








