കോഴിക്കോട് : കോഴിക്കോട് ഷിഗല്ല രോഗവ്യാപനത്തിൽ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. പെരുവയല്‍ പഞ്ചായത്തില്ലാണ് ഷിഗല്ല രോഗബാധ വ്യാപിച്ചിരിക്കുന്നത്. നിലവിൽ 51 പേർ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലുണ്ട്. ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
രോഗബാധയ്ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണവും പഞ്ചായത്ത് ഊർജ്ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെന്ന് പഞ്ചായത്ത് പറയുമ്പോഴും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഭക്ഷ്യവസ്തുക്കളുടേയും കുടിവെള്ളത്തിന്‍റെയും കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വയറിളക്കത്തിന് കാരണമാകുന്ന ബാക്ടീരിയകളാണ് ഷിഗെല്ല .
മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെയോ കുടിക്കുന്നതിലൂടെയോ, അല്ലെങ്കിൽ ഷിഗെല്ല അണുബാധയുള്ളവരോ അടുത്തിടെ രോഗബാധിതരായവരോ ആയുള്ള സമ്പർക്കത്തിലൂടെയോ ആണ് ആളുകൾക്ക് രോഗം പിടിപെടാറുള്ളത്. രോഗിയായ ഒരാളുമായുള്ള ലൈംഗിക ബന്ധത്തിലൂടെയും ഷിഗെല്ല പകരാം. വയറിളക്കം, പനി, വയറുവേദന എന്നിവയാണ് ലക്ഷണങ്ങൾ. ലക്ഷണങ്ങൾ സാധാരണയായി അണുബാധയ്ക്ക് 1-2 ദിവസങ്ങൾക്ക് ശേഷം ആരംഭിച്ച് 7 ദിവസം നീണ്ടുനിൽക്കും.








