ആഗോള ഭൗമരാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിച്ചുകൊണ്ട് റഷ്യൻ ക്രൂഡ് ഓയിലുമായി ആദ്യ കപ്പൽ ഇന്ത്യയിലെത്തി. ചൈനയിലേക്ക് പോകേണ്ടിയിരുന്ന ‘അക്വാ ടൈറ്റൻ’ എന്ന ഭീമൻ എണ്ണക്കപ്പലാണ് ശനിയാഴ്ച വൈകുന്നേരം കർണാടകയിലെ നവമംഗളൂരു തുറമുഖത്ത് അടുത്തത്. അന്താരാഷ്ട്ര തലത്തിൽ റഷ്യക്ക് മേൽ ഉപരോധം ശക്തമായി തുടരുമ്പോഴും, സ്വന്തം രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്കും സാമ്പത്തിക താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഭാരതത്തിന്റെ ഉറച്ച നിലപാടാണ് ഈ നീക്കത്തിലൂടെ വീണ്ടും വ്യക്തമാകുന്നത്. വരാനിരിക്കുന്ന ഏഴ് കപ്പലുകളിൽ ആദ്യത്തേതാണ് അക്വാ ടൈറ്റൻ. ജനുവരി അവസാനം ബാൾട്ടിക് കടലിലെ തുറമുഖത്ത് നിന്ന് ചൈനയിലെ റിസാവോ തുറമുഖം ലക്ഷ്യമാക്കി പുറപ്പെട്ട കപ്പലായിരുന്നു ഇത്.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളും മൂലം ആഗോള എണ്ണ വിപണി കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് ഇന്ത്യയുടെ ഈ നിർണ്ണായക ഇടപെടൽ. പാശ്ചാത്യ രാജ്യങ്ങളുടെ ഭീഷണികൾക്ക് വഴങ്ങാതെ, റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ കരുത്താകും. നേരത്തെ ഉപരോധം മൂലം കടലിൽ കുടുങ്ങിയ കപ്പലുകൾ സ്വീകരിക്കാൻ ഇന്ത്യ തയ്യാറായതോടെ ചൈന അടക്കമുള്ള രാജ്യങ്ങളെ അമ്പരപ്പിച്ചാണ് കപ്പലുകൾ ഇന്ത്യൻ തീരത്തേക്ക് എത്തുന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ റഷ്യൻ കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ നയതന്ത്ര വിജയമായും ഊർജ്ജ മേഖലയിലെ കരുത്തുറ്റ ചുവടുവെപ്പായുമാണ് ആഗോള മാധ്യമങ്ങൾ ഇതിനെ വിലയിരുത്തുന്നത്. ഉപരോധങ്ങളെയും ഭീഷണികളെയും അതിജീവിച്ച് രാജ്യതാൽപ്പര്യം സംരക്ഷിക്കുന്നതിൽ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാവുകയാണ്.








