അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ നാണംകെട്ട പരാജയങ്ങൾക്ക് പിന്നാലെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക നിരയിൽ വൻ അഴിച്ചുപണിക്ക് സാധ്യതയെന്ന് സൂചന. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ കീഴിലുള്ള സപ്പോർട്ട് സ്റ്റാഫിലെ ഒന്നിലധികം അംഗങ്ങൾ ഉടൻ തന്നെ ടീം വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ശേഷം ബി.സി.സി.ഐ പ്രത്യേക അവലോകന യോഗം ചേരുന്നുണ്ട്. നിലവിൽ ഈ യോഗം പ്രകടന വിലയിരുത്തലിന് വേണ്ടിയുള്ളതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, പരിശീലകരിൽ ചിലരുടെ പുറത്തുപോകൽ ഇതിനോടകം തന്നെ ഉറപ്പായതായാണ് സൂചനകൾ. ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സപ്പോർട്ട് സ്റ്റാഫിലെ ഒരംഗം ഉടൻ തന്നെ ടീമുമായുള്ള കരാർ അവസാനിപ്പിക്കും, തൊട്ടുപിന്നാലെ മറ്റൊരു പരിശീലകനും ഇതേ വഴി സ്വീകരിച്ചേക്കും. ടീമിന്റെ സമീപകാലത്തെ മോശം ഫോം കൊണ്ടാണോ അതോ മറ്റ് പുതിയ അവസരങ്ങൾ തേടിയാണോ ഇവർ പടിയിറങ്ങുന്നത് എന്നതിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ നിലവിലെ കോച്ചിങ് സ്റ്റാഫിലെ ഒരാളെങ്കിലും 2027 സീസണിന് മുന്നോടിയായി ഐപിഎൽ ഫ്രാഞ്ചൈസികളിൽ ഒന്നിലേക്ക് ചേക്കേറാൻ ചർച്ചകൾ നടത്തിക്കഴിഞ്ഞതായാണ് വിവരം.
ആഗോള സാന്നിധ്യമുള്ള ഒരു പ്രമുഖ ഐപിഎൽ ഫ്രാഞ്ചൈസിയുമായി ഈ പരിശീലകൻ ധാരണയിലെത്തിയിട്ടുണ്ട്. ബി.സി.സി.ഐയുമായി സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾ ഒപ്പിട്ടിരിക്കുന്നത് രണ്ടു വർഷത്തെയും പിന്നീട് ആവശ്യമെങ്കിൽ ഒരു വർഷം നീട്ടാവുന്നതുമായ കരാറാണ്. എന്നാൽ ഈ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് തന്നെ പരിശീലകരും സെലക്ടർമാരും തമ്മിൽ അണിയറയിൽ അത്ര നല്ല ബന്ധത്തിലല്ലെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേരിട്ട 0-2 ന്റെ ടെസ്റ്റ് പരമ്പര തോൽവി മുതൽ തന്നെ ഡ്രെസ്സിങ് റൂമിൽ കടുത്ത ഭിന്നതകൾ ഉടലെടുത്തിരുന്നു. സെലക്ടർമാരും കോച്ചിങ് സ്റ്റാഫും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ഡ്രെസ്സിങ് റൂം ഒട്ടും സമാധാനപരമായ അന്തരീക്ഷത്തിലല്ല ഉള്ളതെന്നും, അതുകൊണ്ട് തന്നെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ തോൽവിക്ക് മുൻപ് തന്നെ ഈ പടിയിറക്കത്തിനുള്ള അണിയറ നീക്കങ്ങൾ തുടങ്ങിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓഗസ്റ്റിൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിന് മുൻപായി ബി.സി.സി.ഐ നിലവിലെ കോച്ചിങ് സപ്പോർട്ട് സിസ്റ്റത്തിൽ വലിയൊരു പ്രകടന വിലയിരുത്തൽ നടത്തും. അതേസമയം, ഈ മാസം അവസാനം നടക്കുന്ന സിംബാബ്‌വെക്കെതിരായ ട്വന്റി-20 പരമ്പരയിലും സെപ്റ്റംബർ-ഓക്ടോബർ മാസങ്ങളിലായി നടക്കുന്ന ഏഷ്യൻ ഗെയിംസിലും വി.വി.എസ് ലക്ഷ്മണിന്റെ നേതൃത്വത്തിലുള്ള രണ്ടാം നിര കോച്ചിങ് സ്റ്റാഫാകും ഇന്ത്യൻ ടീമിനെ നയിക്കുക. 2024 ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രാഹുൽ ദ്രാവിഡ്, വിക്രം റാത്തോഡ്, പരസ് മാംബ്രേ എന്നിവർ ഒഴിഞ്ഞപ്പോഴാണ് ഗൗതം ഗംഭീറിന്റെ നേതൃത്വത്തിൽ പുതിയ കോച്ചിങ് നിരയെത്തിയത്. അന്ന് ഫീൽഡിങ് കോച്ച് ടി. ദിലീപ് മാത്രം സ്ഥാനം നിലനിർത്തി. ഗംഭീറിന്റെ ആവശ്യപ്രകാരം അഭിഷേക് നായർ, റയാൻ ടെൻ ഡോസ്ചാറ്റെ, മോൺ മോർക്കൽ എന്നിവർ സപ്പോർട്ട് സ്റ്റാഫിന്റെ ഭാഗമായെങ്കിലും 2025 ഏപ്രിലിൽ അഭിഷേക് നായർ ഒഴിഞ്ഞതോടെ സിതാൻഷു കൊട്ടക് ബാറ്റിങ് കോച്ചായി ചുമതലയേറ്റു. അടുത്തിടെ സായിരാജ് ബഹുതുലെയെ സ്പിൻ ബോളിങ് കോച്ചായും നിയമിച്ചിരുന്നു. ഈ കോച്ചിങ് ടീമിലാണ് ഇപ്പോൾ വീണ്ടും വിള്ളലുകൾ വീണിരിക്കുന്നത്.











