പാകിസ്താനിൽ ഷിയാ മുസ്ലിം പണ്ഡിതരും സൈനിക മേധാവി ജനറൽ അസിം മുനീറും തമ്മിലുള്ള തർക്കം കടുക്കുന്നു. മാർച്ച് 19-ന് നടന്ന ഇഫ്താർ വിരുന്നിനിടെ ഷിയാ പണ്ഡിതരെ അസിം മുനീർ പരസ്യമായി അവഹേളിച്ചതായാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. “നിങ്ങൾക്ക് ഇറാനോട് ഇത്രയധികം സ്നേഹമാണെങ്കിൽ എന്തുകൊണ്ട് അങ്ങോട്ട് പോയിക്കൂടാ? പാക് സ്ഥാപകൻ മുഹമ്മദ് അലി ജിന്നയും ഒരു ഷിയാ ആയിരുന്നു എന്ന് ഓർക്കണം” എന്നായിരുന്നു മുനീറിന്റെ വിവാദ പരാമർശം. പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ, പാകിസ്താനിലെ ഷിയാ വിഭാഗത്തോടുള്ള സൈനിക മേധാവിയുടെ ഈ നിലപാട് രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്കയിലാണ് ലോകം.
ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ പണ്ഡിതരെ സംസാരിക്കാൻ പോലും അനുവദിക്കാതെ അസിം മുനീർ ഏകപക്ഷീയമായി ആക്രോശിക്കുകയായിരുന്നുവെന്ന് യോഗത്തിൽ പങ്കെടുത്തവർ ആരോപിക്കുന്നു. തങ്ങളുടെ ആശങ്കകൾ അറിയിക്കാൻ ശ്രമിച്ച പണ്ഡിതരെ അവഗണിച്ച അദ്ദേഹം, ഇഫ്താറിന് ശേഷം സംസാരിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും ആരെയും കാണാതെ മടങ്ങുകയായിരുന്നു. ഇറാനും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ് സ്വന്തം നാട്ടിലെ പൗരന്മാരോട് സൈനിക മേധാവി ഇത്തരത്തിൽ പെരുമാറുന്നത്.
അതേസമയം, ശനിയാഴ്ച അഫ്ഗാൻ അതിർത്തിയിലെ കുറം പ്രദേശം സന്ദർശിച്ച അസിം മുനീർ കൂടുതൽ പ്രകോപനപരമായ പ്രസ്താവനകൾ നടത്തി. അഫ്ഗാനിസ്ഥാൻ മണ്ണിൽ താവളമടിച്ചിരിക്കുന്ന ഭീകരരെ പാകിസ്താൻ്റെ സമാധാനം തകർക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അഫ്ഗാൻ മണ്ണ് പാകിസ്താനെതിരെയുള്ള നീക്കങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം സൈനികരോട് പറഞ്ഞു.
ഇറാൻ യുദ്ധം കാരണം പാകിസ്താൻ കടുത്ത ഇന്ധന പ്രതിസന്ധിയിലും സാമ്പത്തിക തകർച്ചയിലുമാണ്. ഇതിനിടെ ഷിയാ വിഭാഗത്തെ പ്രകോപിപ്പിക്കുന്നത് രാജ്യത്തിനുള്ളിൽ പുതിയൊരു സംഘർഷത്തിന് വഴിമരുന്നിടും. അഫ്ഗാനിസ്ഥാനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച അസിം മുനീറിന്റെ നീക്കം പാകിസ്താനെ മറ്റൊരു ശ്മശാനമാക്കുമെന്ന മുന്നറിയിപ്പാണ് അന്താരാഷ്ട്ര നിരീക്ഷകർ നൽകുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങളെ അധിക്ഷേപിക്കുകയും അയൽരാജ്യങ്ങളുമായി കൊമ്പുകോർക്കുകയും ചെയ്യുന്ന സൈനിക മേധാവിയുടെ നടപടി പാകിസ്താനെ പൂർണ്ണമായും ഒറ്റപ്പെടുത്തുകയാണ്.












