പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലും (PoK) ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദും ലഷ്കർ ഇ തൊയ്ബയും ചേർന്ന് പിഞ്ചുകുഞ്ഞുങ്ങളെ ലക്ഷ്യം വെച്ച് പുതിയ ഭീകര ശൃംഖല കെട്ടിപ്പടുക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ഏഴ് മുതൽ പതിമൂന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ സ്കൂളുകളിൽ നിന്ന് നേരിട്ട് റിക്രൂട്ട് ചെയ്ത് ‘ചൈൽഡ് ജിഹാദി’കളാക്കി മാറ്റാനാണ് ഇവരുടെ നീക്കം. ദാരിദ്ര്യം മുതലെടുത്ത് രക്ഷിതാക്കളെ പ്രലോഭിപ്പിച്ചാണ് ഈ കുരുന്നുകളെ തോക്കേന്തിയ ഭീകരരാക്കി മാറ്റുന്നത്. പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ വലിയ സുരക്ഷാ ഭീഷണിയായി നിൽക്കുമ്പോൾ, പാകിസ്താൻ മണ്ണിൽ വളരുന്ന ഈ പുതിയ ഭീകര വിത്തുപാവുകൾ ലോകത്തെയാകെ ആശങ്കയിലാഴ്ത്തുകയാണ്.
ഭീകരതയുടെ വിത്തുകൾ പാകാൻ പാകിസ്താനിലെ പ്രധാന നഗരങ്ങളിലും അധിനിവേശ കശ്മീരിലും ഇവർ വൻതോതിൽ പരസ്യങ്ങളും പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ഭീകരസംഘടനകൾ നേരിട്ട് നടത്തുന്ന സ്കൂളുകളിൽ ചേരുന്ന കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, ഭക്ഷണം, മാസം തോറുമുള്ള അലവൻസ് എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനുപുറമെ, ഇസ്ലാമിക തത്വങ്ങളുടെ മറവിൽ ആയുധ പരിശീലനവും യുദ്ധമുറകളും ഇവരെ പഠിപ്പിക്കുന്നു. സർക്കാർ-സ്വകാര്യ സ്കൂളുകളിൽ സന്ദർശനം നടത്തുന്ന ഭീകരർ, കൊല്ലപ്പെട്ട ഭീകരവാദികളെ ‘രക്തസാക്ഷികളായി’ ചിത്രീകരിക്കുന്ന നാടകങ്ങളും വേഷപ്പകർച്ചാ മത്സരങ്ങളും സംഘടിപ്പിക്കുന്നു. കശ്മീരിലെ മുസ്‌ലിംകൾ പീഡിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള കള്ളക്കഥകൾ പ്രചരിപ്പിച്ചാണ് കുട്ടികളുടെ മനസ്സിൽ വിഷം നിറയ്ക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ മുതലാണ് സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ഈ ഗൂഢാലോചന ശക്തമായത്. മറ്റ് സംഘടനകളേക്കാൾ ജെയ്ഷെ മുഹമ്മദാണ് ഇതിൽ കൂടുതൽ സജീവമായിരിക്കുന്നത്. ബഹാവൽപൂർ, ലാഹോർ, മുരിഡ്‌കെ, കറാച്ചി എന്നിവിടങ്ങളിലെ ഭീകര സ്കൂളുകളിലേക്ക് അധിനിവേശ കശ്മീരിലെ പാവപ്പെട്ട മാതാപിതാക്കൾ തങ്ങളുടെ മക്കളെ അയക്കാൻ നിർബന്ധിതരാകുന്നു. കശ്മീരിലെ ഭീകരപ്രവർത്തനങ്ങളിൽ അധിനിവേശ കശ്മീരിലെ ജനങ്ങൾക്കിടയിൽ തന്നെ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ്, പാക് സൈന്യത്തിന്റെയും സർക്കാരിന്റെയും മൗനാനുവാദത്തോടെ ഭീകരർ ഈ പുതിയ രീതി അവലംബിക്കുന്നത്. ട്രെയിനിംഗ് ക്യാമ്പുകൾ അടച്ചുപൂട്ടണമെന്ന് പ്രാദേശിക ജനത ആവശ്യപ്പെടുമ്പോഴും, സ്കൂൾ കുട്ടികളെ കരുവാക്കി ഭീകരത നിലനിർത്താനാണ് റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനം ലക്ഷ്യമിടുന്നത്.










