ലോകപ്രശസ്ത വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്രയുടെ യാത്രാ പട്ടികയിൽ ഇനി അനന്തപുരിയിലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും. ക്ഷേത്രത്തിലെ വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സമന്വയിക്കുന്ന അപൂർവ്വ പ്രതിഭാസത്തിൽ ആകൃഷ്ടനായാണ് താൻ ഈ ക്ഷേത്രം നേരിട്ട് സന്ദർശിക്കാൻ ആഗ്രഹിക്കുന്നതെന്ന് മഹീന്ദ്ര സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. വർഷത്തിൽ രണ്ട് തവണ മാത്രം സംഭവിക്കുന്ന ‘സൂര്യസ്മരണം’ എന്ന പ്രതിഭാസം നേരിട്ട് കാണാനായി തന്റെ കലണ്ടറിൽ തീയതി കുറിച്ചതായും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ വലിയ ചർച്ചയാകുമ്പോഴും, ഭാരതത്തിന്റെ പൗരാണിക ശാസ്ത്ര ബോധത്തെയും ആത്മീയതയെയും ഉയർത്തിക്കാട്ടുന്ന മഹീന്ദ്രയുടെ ഈ പോസ്റ്റ് നിമിഷങ്ങൾക്കകമാണ് വൈറലായി മാറിയത്.
ഭൂമധ്യരേഖയ്ക്ക് നേരെ മുകളിൽ സൂര്യൻ എത്തുന്ന വിഷുവുദിനങ്ങളിൽ (Equinox), അസ്തമയ സൂര്യൻ ക്ഷേത്ര ഗോപുരത്തിലെ ജാലകങ്ങളിലൂടെ കൃത്യമായ ഇടവേളകളിൽ ദൃശ്യമാകുന്ന അത്ഭുതക്കാഴ്ചയെക്കുറിച്ചാണ് ആനന്ദ് മഹീന്ദ്ര വാചാലനായത്. “നൂറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ചതാണെങ്കിലും സൂര്യന്റെ ചലനം, ജ്യാമിതി, ദിശ എന്നിവയെക്കുറിച്ചുള്ള സൂക്ഷ്മമായ അറിവ് ഈ നിർമ്മിതിയിൽ പ്രതിഫലിക്കുന്നു. ശാസ്ത്രവും ആത്മീയതയും വേറിട്ട വഴികളല്ലായിരുന്നു എന്നതിന്റെ തെളിവാണിത്,” – മഹീന്ദ്ര കുറിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വസന്ത വിഷുവുദിനം നഷ്ടമായെങ്കിലും, അടുത്ത അവസരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
108 ദിവ്യദേശങ്ങളിൽ ഒന്നായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ദ്രാവിഡ-കേരള വാസ്തുവിദ്യാ ശൈലികളുടെ അപൂർവ്വ സംഗമമാണ്. ഏഴ് നിലകളുള്ള ഗോപുരവും 365 തൂണുകളുള്ള ഇടനാഴിയും ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. നേപ്പാളിലെ ഗണ്ഡകി നദിയിൽ നിന്ന് കൊണ്ടുവന്ന 12,008 സാളഗ്രാമങ്ങൾ കൊണ്ടാണ് പ്രധാന പ്രതിഷ്ഠ നിർമ്മിച്ചിരിക്കുന്നത്. നവഗ്രഹ മണ്ഡപത്തിന്റെ മേൽക്കൂരയിൽ കൊത്തിവെച്ചിരിക്കുന്ന ഒമ്പത് ഗ്രഹങ്ങളുടെ ശില്പങ്ങളും ജ്യോതിശാസ്ത്രത്തോടുള്ള പൗരാണികരുടെ ആദരവ് വെളിപ്പെടുത്തുന്നു. മഹീന്ദ്രയുടെ പോസ്റ്റ് വന്നതോടെ തിരുവനന്തപുരത്തെ ഈ വിസ്മയക്കാഴ്ച കാണാൻ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് ടൂറിസം മേഖലയുടെ പ്രതീക്ഷ.











