ന്യൂഡൽഹി : മതം മാറിക്കഴിഞ്ഞാൽ പിന്നീട് പട്ടികജാതി പദവിക്ക് അർഹതയുണ്ടാകില്ലെന്ന് വ്യക്തമാക്കി സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. മതപരിവർത്തനം നടത്തുന്ന വ്യക്തികൾക്ക് പട്ടികജാതി (SC) പദവിക്ക് അർഹതയുണ്ടാവില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. 1950-ലെ ഭരണഘടനാ (Scheduled Castes) ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽപ്പെട്ടവർക്ക് മാത്രമേ പട്ടികജാതി പദവിക്ക് അർഹതയുള്ളൂ. ക്രൈസ്തവ, ഇസ്ലാം മതങ്ങളിലേക്ക് മാറുന്നതോടെ ഈ പദവി ഉടനടി റദ്ദാക്കപ്പെടുമെന്ന് കോടതി വ്യക്തമാക്കി.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലക്കാരനായ ചിന്താട ആനന്ദ് എന്ന വ്യക്തിയാണ് കേസിനാസ്പദമായ പരാതി നൽകിയത്. തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തു എന്നാരോപിച്ച് ഇയാൾ SC/ST ആക്ട് പ്രകാരം കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ, പരാതിക്കാരൻ ഒരു ക്രിസ്ത്യൻ പാസ്റ്ററാണെന്നും വർഷങ്ങളായി ആ മതം പിന്തുടരുന്നയാളാണെന്നും എതിർകക്ഷികൾ വാദിച്ചു. ഈ വാദം അംഗീകരിച്ച ആന്ധ്രാ ഹൈക്കോടതി, ക്രിസ്തുമതത്തിലേക്ക് മാറിയ ഒരാൾക്ക് പട്ടികജാതി പരിരക്ഷ ലഭിക്കില്ലെന്ന് വിധി എഴുതി. ഈ വിധിയാണ് ഇപ്പോൾ സുപ്രീം കോടതി ശരിവെച്ചിരിക്കുന്നത്.
രാജ്യത്തെ സംവരണ നയങ്ങളിലും പട്ടികജാതി/പട്ടികവർഗ്ഗ (പീഡന നിരോധന) നിയമത്തിന്റെ പ്രയോഗത്തിലും വലിയ സ്വാധീനം ചെലുത്തുന്ന വിധിയാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
മതപരിവർത്തനം നടത്തിയ ഒരാൾക്ക് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം പരാതി നൽകാൻ അവകാശമില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ക്രൈസ്തവ, ഇസ്ലാം മതങ്ങളിൽ ജാതി വ്യവസ്ഥ നിലവിലില്ലാത്തതിനാൽ, അത്തരം മതങ്ങളിലേക്ക് മാറുന്നവർക്ക് ജാതിയുടെ അടിസ്ഥാനത്തിലുള്ള ഭരണഘടനാപരമായ ആനുകൂല്യങ്ങൾ തുടർന്ന് ലഭിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാളുടെ കൈവശം ജാതി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും, അയാൾ സജീവമായി മറ്റൊരു മതം പിന്തുടരുന്നുണ്ടെങ്കിൽ അയാൾക്ക് സംവരണ ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ കഴിയില്ല. ഇത് ഭരണഘടനയോടുള്ള വഞ്ചനയാണെന്നും കോടതി നിരീക്ഷിച്ചു.








