പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ വലിയ ആശങ്കകൾ സൃഷ്ടിക്കുമ്പോഴും ഭാരതത്തിന്റെ ഇന്ധന സുരക്ഷയിൽ പതറാതെ നരേന്ദ്ര മോദി സർക്കാർ. ബുധനാഴ്ച നടന്ന സുപ്രധാനമായ സർവ്വകക്ഷി യോഗത്തിൽ, രാജ്യത്തെ ഊർജ്ജ സുരക്ഷ അതീവ സുരക്ഷിതമാണെന്നും ഇന്ധനവുമായി കൂടുതൽ കപ്പലുകൾ അടുത്ത ദിവസങ്ങളിൽ തന്നെ ഇന്ത്യൻ തീരത്തെത്തുമെന്നും കേന്ദ്രം ഉറപ്പുനൽകി. ഒരു മണിക്കൂർ 45 മിനിറ്റ് നീണ്ടുനിന്ന യോഗത്തിൽ വിദേശകാര്യ സെക്രട്ടറിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിച്ചു. ഇറാൻ-അമേരിക്ക സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും മുൻകൂട്ടിയുള്ള ബുക്കിംഗുകളിലൂടെയും വിവിധ രാജ്യങ്ങളുമായുള്ള ശക്തമായ നയതന്ത്ര ബന്ധത്തിലൂടെയും ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ തടസ്സമില്ലാതെ നിറവേറ്റാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ മൂലം പാചകവാതക വിതരണം തടസ്സപ്പെടുമോ എന്ന പ്രതിപക്ഷത്തിന്റെ ആശങ്കകൾക്ക് സർക്കാർ കൃത്യമായ മറുപടി നൽകി. എല്ലാം നിയന്ത്രണവിധേയമാണെന്നും അടുത്ത 4-5 ദിവസത്തിനുള്ളിൽ നാല് വലിയ ഇന്ധനക്കപ്പലുകൾ ഇന്ത്യയിലെത്തുമെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് ഇന്ധനക്ഷാമം എന്ന വാക്കിന് സ്ഥാനമില്ലെന്നും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണെന്നും യോഗത്തിൽ ഊന്നിപ്പറഞ്ഞു. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ ഇന്ത്യ ആരുടെയും പിന്നിലല്ലെന്നും വിദേശകാര്യങ്ങളിൽ രാജ്യം പൂർണ്ണ ആധിപത്യം പുലർത്തുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായെന്ന ഇറാന്റെ അവകാശവാദങ്ങൾക്കിടയിലും ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ മോദി സർക്കാർ സജ്ജമാണ്.
ഇറാൻ-അമേരിക്ക ചർച്ചകളിൽ പാകിസ്താൻ ഇടനിലക്കാരാകുന്നു എന്ന പ്രതിപക്ഷത്തിന്റെ വാദങ്ങളെയും സർക്കാർ തള്ളിക്കളഞ്ഞു. പാകിസ്ഥാന്റെ ഈ ‘ബ്രോക്കർ’ കളി 1981 മുതൽ ഉള്ളതാണെന്നും അതിൽ പുതുമയൊന്നുമില്ലെന്നും വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു. അമേരിക്ക തങ്ങളുടെ ആവശ്യങ്ങൾക്കായി പാകിസ്താനെ ദശകങ്ങളായി ഉപയോഗിക്കാറുണ്ടെന്നും അത് പാകിസ്ഥാന്റെ വലിയ നേട്ടമായി കാണേണ്ടതില്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കി. ഇറാൻ ആണവ പരീക്ഷണം നടത്തില്ലെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും ആ ദിശയിലേക്ക് നീങ്ങുന്നു എന്ന സൂചനകളെത്തുടർന്നാണ് അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. പ്രധാനമന്ത്രിയുടെ സഭയിലെ പ്രസംഗം പരിഭ്രാന്തി പരത്തുന്നു എന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്നും ജനങ്ങളെ ബോധവൽക്കരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും യോഗത്തിൽ അറിയിച്ചു.










