ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി. ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ, രാജ്യത്തെ സുരക്ഷാ സജ്ജീകരണങ്ങളും സാമ്പത്തിക ആഘാതങ്ങളും വിലയിരുത്തുന്നതിനായാണ് മുഖ്യമന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചിരിക്കുന്നത്. ഇന്നലെ ഇതേ വിഷയത്തിൽ പാർലമെന്റിലെ സർവകക്ഷിയോഗവും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്നിരുന്നു.
പ്രവാസികൾ കൂടുതലുള്ള കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി പ്രത്യേക ചർച്ചകൾ നടത്തും. യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുകയാണെങ്കിൽ ഇന്ത്യയിലുണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ നേരിടാൻ സംസ്ഥാനങ്ങളെ സജ്ജമാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാനങ്ങളിൽ അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാനുമുള്ള നടപടികൾ, വിദേശത്തുനിന്നും മടങ്ങിവരുന്ന പ്രവാസികൾക്ക് ആവശ്യമായ പുനരധിവാസ പദ്ധതികളും തൊഴിൽ സൗകര്യങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്യുക, ഇന്ത്യയിലെ തന്ത്രപ്രധാനമായ ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുണ്ടാകാൻ സാധ്യതയുള്ള സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കുക എന്നീ വിഷയങ്ങളിലും പ്രധാന ചർച്ചകൾ നടക്കും.
ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള സംസ്ഥാനമെന്ന നിലയിൽ കേരളത്തിന് ഈ യോഗം അത്യന്താപേക്ഷിതമാണ്. “ഭാരതം സമാധാനത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കിലും, നമ്മുടെ പൗരന്മാരുടെ സുരക്ഷയ്ക്കും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും മുൻഗണന നൽകും. എല്ലാ സംസ്ഥാനങ്ങളും ഒത്തൊരുമിച്ച് ഈ പ്രതിസന്ധിയെ നേരിടണം,” എന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.








