റിയാദ് : യുക്രെയ്‌നുമായി പ്രതിരോധ കരാർ ഒപ്പുവെച്ച് സൗദി അറേബ്യ. സൗദി അറേബ്യയിലെ ജിദ്ദയിൽ വെച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ പ്രതിരോധ കരാർ ഒപ്പുവെച്ചത്. ഭാവിയിലെ ആയുധ കരാറുകൾക്കും, സാങ്കേതിക സഹകരണത്തിനും, പ്രതിരോധ മേഖലയിലെ നിക്ഷേപങ്ങൾക്കും അടിത്തറയിടുന്നതാണ് ഈ പ്രതിരോധ കരാർ.
ഡ്രോൺ പ്രതിരോധം, സൈനിക വിദഗ്ധരെ സൗദി അറേബ്യയിലേക്ക് അയയ്ക്കുക, ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള സഹായം എന്നിവ ഉൾപ്പെടുത്തി കൊണ്ടാണ് പ്രതിരോധ കരാർ ഒപ്പു വച്ചിരിക്കുന്നത്. എന്നാൽ ഇറാനുമായുള്ള യുദ്ധം കാരണം യുക്രൈന് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സൈനിക സഹായം കുറയുന്ന പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക നീക്കം എന്നുള്ളത് അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയാവുകയാണ്. യുക്രെയ്‌ന് നൽകാനിരുന്ന ആയുധങ്ങൾ മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കായി അമേരിക്ക വകമാറ്റാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ സൗദി അറേബ്യ യുക്രൈനുമായി ഒരു പ്രതിരോധ കരാർ ഒപ്പു വച്ചിരിക്കുന്നത് കൗതുകത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.
നിലവിലെ അമേരിക്കൻ ഭരണകൂടം യുക്രെയ്‌നിലേക്കുള്ള നേരിട്ടുള്ള സഹായങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യുക്രെയ്ൻ സ്വന്തം നിലയിൽ സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്ന സമ്മർദ്ദവും ഇതിന് പിന്നിലുണ്ട്. ഈ സാഹചര്യത്തിൽ യുക്രെയ്‌ന് കൂടുതൽ അന്താരാഷ്ട്ര പങ്കാളികളെ ആവശ്യമാണ് എന്നുള്ളതാണ് യുക്രെയ്ൻ സൗദി അറേബ്യയുമായുള്ള കരാറിനു നൽകുന്ന പ്രാധാന്യം.








