ന്യൂഡൽഹി : ഇന്ത്യയിലേക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന ചരക്ക് കപ്പലുകൾക്ക് സുരക്ഷയേകി ഇന്ത്യൻ നാവികസേന. ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് വരുന്ന ചരക്ക് കപ്പലുകൾക്ക് കാവലായി നാവികസേനയുടെ യുദ്ധ കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തിൽ ഇന്ത്യയുടെ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിനായി ‘ഓപ്പറേഷൻ ഊർജ്ജ സുരക്ഷ’ (Operation Urja Suraksha) എന്ന പേരിൽ വിപുലമായ സുരക്ഷാ ദൗത്യമാണ് നാവികസേന ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യൻ നാവികസേനയുടെ കൊൽക്കത്ത ക്ലാസ് ഡിസ്ട്രോയറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധക്കപ്പലുകൾ ഒമാൻ ഉൾക്കടലിലും ഏദൻ ഉൾക്കടലിലും നിലയുറപ്പിച്ചിട്ടുള്ളതായി സേന അറിയിച്ചു. മേഖലയിൽ ജി.പി.എസ് തടസ്സങ്ങൾ, കടൽ മൈനുകൾ , ഇറാൻ വിപ്ലവ ഗാർഡുകളുടെ കർശന നിയന്ത്രണങ്ങൾ എന്നിവ നിലനിൽക്കുന്നുണ്ട്. ഇത് മറികടക്കാൻ കൃത്യമായ മാപ്പിംഗും നാവിഗേഷൻ പിന്തുണയും നാവികസേന കപ്പലുകൾക്ക് നൽകുന്നു. ഇന്ത്യൻ ഫ്ലാഗ് വഹിക്കുന്ന കപ്പലുകൾക്ക് ഇറാൻ സുരക്ഷിത പാത വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ ഇന്ത്യൻ യുദ്ധക്കപ്പലുകൾ അതീവ ജാഗ്രതയിലാണ്. കപ്പലുകൾ ഇറാൻ്റെ നിയന്ത്രണത്തിലുള്ള പ്രദേശം പിന്നിട്ട് അന്താരാഷ്ട്ര ജലാതിർത്തിയിൽ എത്തുന്നതോടെ നാവികസേനയുടെ എസ്കോർട്ട് സംഘം ഇവയ്ക്ക് അകമ്പടി സേവിക്കുന്നതാണ്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, പെട്രോളിയം ഉൽപ്പന്നങ്ങളുമായി വരികയായിരുന്ന രണ്ട് കപ്പലുകൾ കൂടി സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നു. അടുത്തിടെ കടലിടുക്ക് കടന്നവയിൽ പ്രധാനപ്പെട്ടവ ‘ജഗ് വസന്ത്’ , ‘പൈൻ ഗ്യാസ്’ എന്നീ എൽ.പി.ജി കപ്പലുകളാണ്.
ഏകദേശം 92,000 ടൺ പാചകവാതകമാണ് ഈ കപ്പലുകളിൽ ഉള്ളത്.








