കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രധാന വൈദ്യുതി ഉൽപ്പാദന-ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. രാജ്യത്തെ കുടിവെള്ള വിതരണത്തെയും വൈദ്യുതി ഉൽപ്പാദനത്തെയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാന്റിലെ സർവീസ് ബ്ലോക്കിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്. ഞായറാഴ്ച വൈകുന്നേരത്തോടെ നടന്ന ആക്രമണത്തിൽ പ്ലാന്റിലെ സർവീസ് കെട്ടിടത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി കുവൈറ്റ് വൈദ്യുതി-ജല മന്ത്രാലയം സ്ഥിരീകരിച്ചു.
ആക്രമണത്തിൽ കെട്ടിടം ഭാഗികമായി തകരുകയും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ നിലവിൽ രാജ്യത്തെ വൈദ്യുതി, ജല വിതരണ ശൃംഖലകൾ സുരക്ഷിതമാണെന്ന് മന്ത്രാലയ വക്താവ് ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്ത് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി മാത്രം കുവൈറ്റിന് നേരെ ഇറാൻ 14 മിസൈലുകളും 12 ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ഇവയെല്ലാം കൃത്യമായി തകർത്തുവെന്നും കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.








