പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് അടഞ്ഞുകിടക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ. യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ആഗോള എണ്ണവിപണിയെയും ചരക്കുനീക്കത്തെയും ബാധിച്ച ഹോർമുസ് പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള നിർണ്ണായക ബഹുരാഷ്ട്ര ചർച്ചകൾ ഇന്ന് നടക്കും. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി യോഗത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് ചർച്ചകൾ നിശ്ചയിച്ചിരിക്കുന്നത്.
ബ്രിട്ടന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ യോഗത്തിലേക്ക് ഇന്ത്യയുൾപ്പെടെ പശ്ചിമേഷ്യൻ സമാധാനത്തിൽ താൽപ്പര്യമുള്ള പ്രധാന രാജ്യങ്ങളെയാണ് ക്ഷണിച്ചിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തെ പ്രധാന എണ്ണക്കയറ്റുമതി പാതയായ ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ ഇന്ധനവിലയിലുണ്ടായ വർദ്ധനവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെയാണ് കടലിടുക്കിലൂടെയുള്ള ഗതാഗതം ദുഷ്കരമായത്.
ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങളെയും പ്രവാസികളെയും നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനത്തെയും ചർച്ചകളെയും രാജ്യം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മേഖലയിലെ പിരിമുറുക്കം കുറയ്ക്കുന്നതിനും സുരക്ഷിതമായ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമുള്ള ഇന്ത്യയുടെ നിലപാടുകൾ വിക്രം മിസ്രി യോഗത്തിൽ വ്യക്തമാക്കും. പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ ഇന്ത്യയുടെ പങ്കാളിത്തം വർധിക്കുന്നത് ആഗോളതലത്തിൽ ശ്രദ്ധനേടുന്നുണ്ട്.










