പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യം മുതലെടുത്ത് പാകിസ്താൻ എന്തെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾക്ക് മുതിർന്നാൽ ഇന്ത്യയുടെ തിരിച്ചടി സമാനതകളില്ലാത്തതാകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ അദ്ദേഹം സൈനിക സമ്മാൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ഇറാൻ യുദ്ധത്തിന്റെ മറവിൽ ഇന്ത്യക്കെതിരെ നീക്കം നടത്താൻ പാകിസ്താൻ ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രതിരോധ മന്ത്രിയുടെ ഈ കടുത്ത മുന്നറിയിപ്പ്. കഴിഞ്ഞ വർഷം കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പഹൽഗാമിൽ 25 വിനോദസഞ്ചാരികളെ ലഷ്കർ ഭീകരർ വധിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. വെറും 22 മിനിറ്റിനുള്ളിൽ പാകിസ്താൻ മണ്ണിലെ ഒമ്പത് ഭീകരക്യാമ്പുകളും സൈനിക താവളങ്ങളും തകർത്ത് ഇന്ത്യൻ സേന പാകിസ്താനെ മുട്ടുകുത്തിച്ചിരുന്നു. അന്നത്തെ പ്രഹരത്തിൽ തകർന്ന പല പാക് സൈനിക താവളങ്ങളും ഇന്നും അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുകയാണ്. ഉറിക്ക് ശേഷമുള്ള മിന്നലാക്രമണവും പുൽവാമയ്ക്ക് ശേഷമുള്ള വ്യോമാക്രമണവും പോലെ തീവ്രവാദത്തിന് ലഭിച്ച ഏറ്റവും വലിയ പ്രഹരമായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. പശ്ചിമേഷ്യൻ യുദ്ധത്തിൽ മധ്യസ്ഥനാകാൻ പാകിസ്താൻ നടത്തുന്ന ശ്രമങ്ങളെ ഇറാൻ തള്ളിയതും അഫ്ഗാനിസ്ഥാനെതിരെ പാകിസ്താൻ പ്രകോപനമില്ലാതെ യുദ്ധം പ്രഖ്യാപിച്ചതും ഇന്ത്യ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാർ പ്രകാരം പാകിസ്താൻ ഇറാൻ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തരമായ ഷിയാ-സുന്നി തർക്കങ്ങളും കാരണം ഇറാനെതിരെ യുദ്ധം ചെയ്യാൻ പാകിസ്താൻ ഭയപ്പെടുന്നു. ഈ പ്രതിസന്ധികളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഇന്ത്യക്കെതിരെ പാകിസ്താൻ പ്രകോപനം സൃഷ്ടിച്ചേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ ജാഗ്രത ശക്തമാക്കിയത്. പാകിസ്താൻ്റെ ഭാഗത്തുനിന്ന് ചെറിയൊരു നീക്കമുണ്ടായാൽ പോലും അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇന്ത്യൻ സൈന്യം ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.












