മുംബൈയ്ക്ക് സമീപം താനെയിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച സംഘത്തിന് നേരെ വെടിയുതിർത്ത് മലയാളി യുവാവ്. വെടിയേറ്റ അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ മലയാളിയായ ജയൻ ശിവാനന്ദൻ നായരെ മുബ്ര പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടത് അക്ബർ അബ്ദുൾ ഷെയ്ഖ് എന്നയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ 11.30-ഓടെ താനെയിലെ മുബ്രയിലുള്ള സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിലായിരുന്നു സിനിമാ സ്റ്റൈൽ വെടിവെപ്പ് നടന്നത്.
താൻ സഹോദരിയെപ്പോലെ കരുതുന്ന യുവതിയെ നിരന്തരമായി ശല്യം ചെയ്തതിലുള്ള പ്രകോപനമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് ജയൻ പോലീസിന് മൊഴി നൽകി. കുറച്ചുനാളുകളായി അക്ബർ അബ്ദുൾ ഷെയ്ഖ്, അബ്ദുൾ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവരടങ്ങുന്ന സംഘം അനു ഷെയ്ഖ് ഹില എന്ന യുവതിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ കൈലാഷ് നഗറിലെ സ്കൂളിന് മുന്നിൽ വെച്ച് സംഘം വീണ്ടും യുവതിയെ തടഞ്ഞുനിർത്തി ഉപദ്രവിക്കാൻ ശ്രമിച്ചതോടെ ജയൻ സ്ഥലത്തെത്തുകയും അക്രമികളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. തർക്കം രൂക്ഷമായതോടെ കൈവശമുണ്ടായിരുന്ന നാടൻ തോക്ക് ഉപയോഗിച്ച് ജയൻ സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
മുൻപ് കരസേനയിൽ സൈനികനായിരുന്ന ജയൻ, വെടിവെപ്പിന് ശേഷം യുവതിയെയും കൂട്ടി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അക്ബറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. പരിക്കേറ്റ മറ്റ് രണ്ട് പേരായ അബ്ദുൾ ഹസൻ ഷെയ്ഖും സമീർ അഹമ്മദും നിലവിൽ കൽസേക്കർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവസ്ഥലത്ത് നിന്ന് നാടൻ തോക്ക് കണ്ടെടുത്ത പോലീസ്, ജയനെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. മുൻ സൈനികനായ ജയന് തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ജനവാസ മേഖലയിൽ പകൽസമയത്ത് നടന്ന വെടിവെപ്പ് പ്രദേശവാസികളെയും പോലീസിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.










