മസ്കറ്റ് : ഇറാന്റെ കർശനമായ ഉപരോധവും മിസൈൽ ഭീഷണിയും നിലനിൽക്കുന്ന ഹോർമുസ് കടലിടുക്കിൽ മൂന്ന് കൂറ്റൻ കപ്പലുകൾ യാത്ര തിരിച്ചതായി കണ്ടത്തൽ. ഒമാൻ തീരത്തോട് ചേർന്ന് പുതിയ വഴിയിലൂടെയാണ് മൂന്ന് കൂറ്റൻ കപ്പലുകൾ കടലിടുക്കിലേക്ക് പ്രവേശിച്ചത് . അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ നടന്ന ഈ നീക്കം സൈനിക വൃത്തങ്ങളെയും നിരീക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.
രണ്ട് കൂറ്റൻ ഓയിൽ സൂപ്പർ ടാങ്കറുകളും ഒരു ദ്രവീകൃത പ്രകൃതിവാതക കപ്പലുമാണ് ഒമാൻ തീരത്തോട് ചേർന്നുള്ള പുതിയ പാതയിലൂടെ സഞ്ചരിച്ചത്. സാധാരണയായി ഇറാനിയൻ ദ്വീപുകളായ ലാറക് , ഖ്വേഷ്മ് എന്നിവയ്ക്ക് സമീപമുള്ള വടക്കൻ പാതയിലൂടെയാണ് കപ്പലുകൾ സഞ്ചരിക്കാറുള്ളത്. എന്നാൽ ഈ മൂന്ന് കപ്പലുകളും ഒമാന്റെ മുസന്ദം പെനിൻസുലയോട് ചേർന്ന് തെക്കൻ പാതയിലൂടെയാണ് നീങ്ങിയത്. ലണ്ടൻ സമയം രാവിലെ 9:30-ഓടെ ഈ കപ്പലുകൾ തങ്ങളുടെ ഓട്ടോമേറ്റഡ് ട്രാക്കിംഗ് സിഗ്നലുകൾ ഓഫ് ചെയ്തതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. യുദ്ധമേഖലയിൽ കപ്പലുകളുടെ സ്ഥാനം മറച്ചുവെക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്.
ഈ കപ്പലുകൾ ഒമാനിലെ ഒരു ഷിപ്പിംഗ് കമ്പനിയുടേതാണെന്നും തങ്ങൾ ഒമാൻ കപ്പലുകളാണെന്ന് ഇവർ സിഗ്നൽ നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ഏർപ്പെടുത്തിയ കർശനമായ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു. അതേസമയം തന്നെ ഈ കപ്പലുകൾ നേരത്തെ പൊളിച്ചുനീക്കിയ പഴയ കപ്പലുകളുടെ പേരും ഐഡന്റിറ്റിയും ഉപയോഗിച്ച് നിയമവിരുദ്ധമായി സർവീസ് നടത്തുന്ന ‘സോംബി കപ്പലുകൾ’ ആകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉപരോധങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇത്തരം കപ്പലുകൾ അന്താരാഷ്ട്ര തലത്തിൽ ഉപയോഗിക്കാറുണ്ട്. നിലവിൽ അമേരിക്കൻ നാവികസേന ഈ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.








