ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ റിട്ടയേർഡ് ആർമി ബ്രിഗേഡിയർ മുകേഷ് കുമാർ ജോഷി കൊല്ലപ്പെട്ട കേസിൽ നിർണ്ണായക പോലീസ് നടപടി. ഡെറാഡൂണിൽ പോലീസ് നടത്തിയ ഏറ്റുമുട്ടലിലൂടെ പ്രതികളെ പിടികൂടി. കേസിലെ മുഖ്യപ്രതികളിലൊരാളായ മുഹമ്മദ് കാവിഷ് ഹുസൈൻ ത്യാഗിയെ വെള്ളിയാഴ്ച രാത്രി വൈകി നടന്ന ഏറ്റുമുട്ടലിനൊടുവിൽ ഡെറാഡൂൺ പോലീസ് പിടികൂടി. ഏറ്റുമുട്ടലിനിടെ പ്രതിയുടെ കാലിന് വെടിയേറ്റു.
വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ജോഹ്രി ഗ്രാമത്തിന് സമീപമുള്ള വനമേഖലയിൽ നടന്ന വെടിവെപ്പിലാണ് മുസാഫർനഗർ സ്വദേശിയായ മുഹമ്മദ് കാവിഷ് ഹുസൈൻ ത്യാഗി (22) പിടിയിലായത്. ഇയാളുടെ സഹായിയും സഹാറൻപൂർ സ്വദേശിയുമായ ശാന്തനു ത്യാഗിയും (21) പോലീസിന്റെ പിടിയിലായിട്ടുണ്ട്. രഹസ്യവിവരത്തെത്തുടർന്ന് രാജപൂർ പോലീസ് സംഘം നടത്തിയ തിരച്ചിലിനിടെയാണ് പ്രതികൾ വലയിലായത്. പോലീസിനെ കണ്ട പ്രതികൾ ഗണിയാൽ ഗ്രാമത്തിലെ വനത്തിലേക്ക് ഓടിക്കയറി. തുടർന്ന് പോലീസ് പ്രദേശം വളഞ്ഞു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ആത്മരക്ഷാർത്ഥം പോലീസ് തിരിച്ചും വെടിവെക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ബ്രിഗേഡിയർ ജോഷി കൊലപാതകം നടന്നത്. സംഭവത്തിന് തലേദിവസം രാത്രി ഡെറാഡൂണിലെ ‘ജെൻ സി’ ക്ലബ്ബിൽ ബില്ലിനെച്ചൊല്ലി ഒരു സംഘം യുവാക്കളും ക്ലബ്ബ് ജീവനക്കാരും തമ്മിൽ തർക്കം നടന്നിരുന്നു. ഇതിന്റെ പ്രതികാരമായി പിറ്റേന്ന് രാവിലെ ക്ലബ്ബ് ജീവനക്കാർ സഞ്ചരിച്ച ഫോർച്യൂണർ കാറിനെ സ്‌കോർപിയോയിൽ എത്തിയ യുവാക്കളുടെ സംഘം പിന്തുടർന്നു. തിരക്കേറിയ റോഡിൽ വെച്ച് ഇരുസംഘങ്ങളും തമ്മിൽ വെടിവെപ്പുണ്ടായി. ഇതിനിടയിലാണ് നിർഭാഗ്യവശാൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന ബ്രിഗേഡിയർ ജോഷിക്ക് വെടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.








