കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ സ്കൂൾ നവീകരണ പദ്ധതിയിൽ നിന്ന് കേരളം പൂർണ്ണമായി പിന്മാറണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രംഗത്ത്. പദ്ധതിയുമായി മുന്നോട്ട് പോകുന്നത് രാജ്യവ്യാപകമായി വലിയ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇടയാക്കിയിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങൾ സ്കൂളുകൾ വഴി നടപ്പാക്കപ്പെടുമെന്ന ആശങ്ക ശക്തമാണെന്നും സമസ്ത ചൂണ്ടിക്കാട്ടി. പൊതുതാത്പര്യം മുൻനിർത്തി പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം മുഖ്യമന്ത്രി വി. ഡി. സതീശനോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ നേരിൽക്കണ്ട സമസ്ത പ്രതിനിധി സംഘം വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളുമായി ബന്ധപ്പെട്ട മറ്റ് പ്രധാന ആവശ്യങ്ങളും അദ്ദേഹത്തിന് മുന്നിൽ സമർപ്പിച്ചു. കേരളത്തിൽ ഒരു ‘അറബിക് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവ്വകലാശാല’ സ്ഥാപിക്കണമെന്നതാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. കൂടാതെ, നിലവിൽ മുസ്ലിം സമുദായത്തിന് ഏറെ പ്രാധാന്യമുള്ള ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ ആഘോഷങ്ങൾക്ക് കൂടുതൽ അവധി ദിവസങ്ങൾ അനുവദിക്കണമെന്നും ഇവ മൂന്ന് ദിവസത്തെ ഔദ്യോഗിക അവധിയായി അനുവദിച്ച് സർക്കാർ കലണ്ടറിൽ തന്നെ സ്ഥിരമായി രേഖപ്പെടുത്തണമെന്നും പ്രതിനിധി സംഘം അഭ്യർത്ഥിച്ചു. ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സമസ്ത നേതാക്കൾ വ്യക്തമാക്കി.
ഇത് കൂടാതെ സംഘപരിവാർ ബന്ധമുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്ന സർക്കാരിന്റെ നടപടികളിൽ സമസ്ത കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇത്തരം നിയമനങ്ങളിൽ സ്വാഭാവികമായും പ്രതിഷേധമുണ്ടാകുമെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂർ പറഞ്ഞു. കേരളത്തെ വർഗീയതയിലേക്ക് കൊണ്ടുപോകാതെ സൗഹാർദ്ദ രീതിയിൽ കൊണ്ടുപോകുമെന്ന പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രിയിൽ നിന്ന് വന്നിരുന്നതുകൊണ്ടാണ് ജനം അദ്ദേഹത്തെ ഉന്നത സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്നും, ഇപ്പോൾ മുഖ്യമന്ത്രി തന്റെ നിലപാടിൽ നിന്ന് വ്യതിചലിച്ചോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടത് കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയതയ്ക്കെതിരെ സന്ധി ചെയ്യില്ലെന്ന ഉറച്ച നിലപാട് എടുത്ത മുഖ്യമന്ത്രിയിൽ വ്യതിയാനം ഉണ്ടായോ എന്ന് യുഡിഎഫ് ചർച്ച ചെയ്യണമെന്നും ഇക്കാര്യം ലീഗ് മുന്നണിയിൽ ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമദ് പൂക്കോട്ടൂർ വ്യക്തമാക്കി.









