പാലക്കാട് : സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പികെ ശശി. പാർട്ടിക്കുള്ളിലെ വഴിവിട്ട ബന്ധങ്ങളുള്ള 14 പ്രമുഖരുടെ പട്ടിക പുറത്തുവിടുമെന്ന് ശശി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ ‘സ്പിരിറ്റ് കടത്ത്’ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പി കെ ശശി പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പാർട്ടിയുടെ ഉന്നത പദവികൾ അലങ്കരിക്കുന്ന 14 പേർക്ക് അനാശാസ്യകരമായ സാമ്പത്തിക-മാഫിയ ബന്ധങ്ങളുണ്ടെന്നും ഇവരുടെ വിവരങ്ങൾ ഉടൻ പരസ്യപ്പെടുത്തുമെന്നുമാണ് ശശി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് നടന്ന വിമത കൺവെൻഷനിലായിരുന്നു പി കെ ശശിയുടെ ഈ വെളിപ്പെടുത്തൽ. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ നേരിട്ട് ലക്ഷ്യം വെച്ചായിരുന്നു ശശിയുടെ പ്രസംഗം. “സ്പിരിറ്റ് കച്ചവടക്കാർ പാർട്ടിയുടെ തലപ്പത്ത് ഇരിക്കുന്നത് പ്രസ്ഥാനത്തിന് അപമാനമാണ്” എന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടി പുറത്താക്കിയെങ്കിലും താൻ കമ്യൂണിസ്റ്റുകാരനായി തുടരുമെന്നും, ഏഴ് ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉടൻ തന്നെ തങ്ങളുടെ പക്ഷത്തേക്ക് വരുമെന്നും ശശി അവകാശപ്പെട്ടു. അതേസമയം, ശശിയുടെ ആരോപണങ്ങളെ സിപിഎം ജില്ലാ നേതൃത്വം തള്ളിക്കളഞ്ഞു. ശശി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരാളുടെ ജല്പനങ്ങൾ മാത്രമാണിതെന്നും ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പ്രതികരിച്ചു.








