ഇന്ത്യയുടെ 2026-ലെ ട്വന്റി-20 ലോകകപ്പ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജു സാംസൺ, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ജേഴ്സിയിൽ പതറുന്നു. രാജസ്ഥാൻ റോയൽസിൽ നിന്ന് വലിയ പ്രതീക്ഷകളോടെ ചെന്നൈയിലെത്തിയ സഞ്ജുവിന് ഇതുവരെ തന്റെ ഫോം കണ്ടെത്താനായിട്ടില്ല. സഞ്ജുവിനൊപ്പം ടോപ്പ് ഓർഡർ തകർന്നടിയുന്നത് ചെന്നൈയെ തുടർച്ചയായ മൂന്ന് തോൽവികളിലേക്കാണ് തള്ളിയിട്ടത്.
ലോകകപ്പിൽ ലോകോത്തര ബൗളർമാരെ നിലംതൊടീക്കാതെ അടിച്ചുകൂട്ടി ഇന്ത്യയുടെ രക്ഷകനായ സഞ്ജുവിന് ചെന്നൈയിൽ ഭാഗ്യം തുണയ്ക്കുന്നില്ല. ഈ സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ 6, 7, 9 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്കോറുകൾ. ലോകകപ്പിന്റെ തുടക്കത്തിൽ അവസരം ലഭിക്കാതിരുന്നിട്ടും കിട്ടിയ അവസരം മുതലാക്കി ടീമിനെ ചാമ്പ്യന്മാരാക്കിയ സഞ്ജുവിന്, ചെന്നൈയിൽ ആ ആവേശം നിലനിർത്താൻ സാധിക്കുന്നില്ല എന്നത് ആരാധകരെ നിരാശരാക്കുന്നു.
റൺസ് കുറയുന്നതിനേക്കാൾ ഉപരി സഞ്ജുവിന്റെ മൈതാനത്തെ പെരുമാറ്റമാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. സഞ്ജു കളിയിൽ താൽപ്പര്യമില്ലാത്തവനെപ്പോലെ കാണപ്പെടുന്നുവെന്നും ഒരിക്കൽ പോലും ചിരിച്ച മുഖത്തോടെ കാണുന്നില്ലെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. “സഞ്ജു, നിങ്ങൾക്ക് മാനസികമായി കളിയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ലെങ്കിൽ കുറച്ചു മത്സരങ്ങളിൽ നിന്ന് മാറി നിൽക്കൂ. നിങ്ങളുടെ ബോഡി ലാംഗ്വേജിൽ ആവേശമോ പോരാട്ടവീര്യമോ കാണുന്നില്ല. ചെന്നൈക്ക് വേണ്ടി കളിക്കാൻ താൽപ്പര്യമില്ലാത്തതുപോലെയാണ് തോന്നുന്നത്.” – ഒരു ആരാധകൻ എക്സിൽ (X) കുറിച്ചു.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആർസിബി ഉയർത്തിയ 250 റൺസിന്റെ കൂറ്റൻ സ്കോറിന് മുന്നിൽ ചെന്നൈ പതറിപ്പോയി. ടിം ഡേവിഡ് (25 പന്തിൽ 70*), ദേവദത്ത് പടിക്കൽ (50), രജത് പടിദാർ (48*) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ആർസിബിയെ 250-ൽ എത്തിച്ചത്. മറുപടി ബാറ്റിംഗിൽ ചെന്നൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. വെറും 30 റൺസിനിടെ മുൻനിര വിക്കറ്റുകൾ നഷ്ടമായി. സർഫറാസ് ഖാൻ (50), പ്രശാന്ത് വീർ (43), ജാമി ഓവർട്ടൺ (37) എന്നിവർ പോരാടിയെങ്കിലും 19.4 ഓവറിൽ 207 റൺസിന് ചെന്നൈ പുറത്തായി. 43 റൺസിനായിരുന്നു ആർസിബിയുടെ വിജയം.









