ഐപിഎൽ 2026 സീസണിലെ തുടർച്ചയായ മൂന്നാം തോൽവിക്ക് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാമ്പിലെ അസ്വസ്ഥതകൾ പുറത്തുവരുന്നു. കഴിഞ്ഞ സീസണിൽ ചെന്നൈയ്ക്ക് വേണ്ടി കളിച്ച് വിരമിക്കൽ പ്രഖ്യാപിച്ച ആർ. അശ്വിൻ, തന്റെ തീരുമാനത്തിന് പിന്നിലെ മാനസിക സംഘർഷങ്ങളെക്കുറിച്ച് ആദ്യമായി മനസ്സ് തുറന്നു. ആർസിബിക്ക് മുന്നിൽ ചെന്നൈ തകർന്നടിയുന്നത് കാണുമ്പോൾ സങ്കടമുണ്ടെന്നും ചില ‘വിഷാദ ഗാനങ്ങൾ’ (Sad Songs) നിർദ്ദേശിക്കാമോ എന്നും ആരാധകരോട് അശ്വിൻ ചോദിച്ചു.
കഴിഞ്ഞ സീസണിൽ ചെന്നൈ ടീമിലുണ്ടായിരുന്ന അശ്വിൻ അപ്രതീക്ഷിതമായാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ: “എനിക്ക് ഇനിയും കളിക്കാമായിരുന്നു. പക്ഷേ വൈകാരികമായും മാനസികമായും ഞാൻ അത്രമേൽ തളർന്നുപോയിരുന്നു. ചെന്നൈയിൽ തുടങ്ങി സ്വന്തം നാട്ടിൽ തന്നെ കരിയർ അവസാനിപ്പിക്കാം എന്ന് ഞാൻ കരുതി. മാനേജ്‌മെന്റിന് എന്നെ നിലനിർത്തണോ അതോ ഒഴിവാക്കണോ എന്ന തലവേദന ഉണ്ടാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ഞാൻ വിരമിച്ചാൽ അവർക്ക് 10 കോടി രൂപ ലാഭിക്കാം എന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ആ സീസൺ എന്നെ സംബന്ധിച്ചിടത്തോളം വളരെ വേദനാജനകമായിരുന്നു.”
കഴിഞ്ഞ വർഷം ടീമിൽ നടന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ അശ്വിൻ തയ്യാറായില്ല. അത് തന്നെ ഇപ്പോഴും അസ്വസ്ഥനാക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ സീസണിൽ പരിചയസമ്പന്നർക്ക് പകരം യുവാക്കളെ ടീമിലെടുത്ത ചെന്നൈയുടെ തീരുമാനത്തെ അശ്വിൻ ചോദ്യം ചെയ്തു.
“യുവാക്കൾക്ക് മികച്ച പരിശീലനവും അന്തരീക്ഷവുമാണ് നൽകേണ്ടത്. എന്നാൽ മൈതാനത്ത് ബൗളർമാരുടെ കരുത്ത് തിരിച്ചറിയാതെയാണ് അവരെക്കൊണ്ട് പന്തെറിയിക്കുന്നത്. ജാമി ഓവർട്ടന്റെ കരുത്ത് യോർക്കറുകളല്ല, എന്നിട്ടും ഡെത്ത് ഓവറുകളിൽ അദ്ദേഹത്തെക്കൊണ്ട് വൈഡ് യോർക്കറുകൾ എറിയിപ്പിക്കുന്നത് മണ്ടത്തരമാണ്. ടിം ഡേവിഡ് അവരെ അടിച്ചുപറത്തിയത് സ്വാഭാവികം മാത്രം.”
ആർസിബിക്ക് ഈ മത്സരത്തിൽ മുൻതൂക്കമുണ്ടാകുമെന്ന് കരുതിയിരുന്നുവെങ്കിലും ചെന്നൈ മെച്ചപ്പെടുമെന്ന് താൻ പ്രതീക്ഷിച്ചതായി അശ്വിൻ പറഞ്ഞു. എന്നാൽ ആർസിബി കളിച്ച രീതി മറ്റ് ടീമുകൾക്കുള്ള വലിയ മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









