ഐപിഎൽ 2026-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് വേണ്ടി മുഹമ്മദ് ഷമി നടത്തുന്ന തകർപ്പൻ പ്രകടനങ്ങൾക്ക് അർഹമായ ക്രെഡിറ്റ് ലഭിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഹൈദരാബാദിനെതിരായ മത്സരത്തിൽ ഷമി എറിഞ്ഞ സ്പെൽ ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ഒന്നാണെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിൽ ഹൈദരാബാദിനെതിരെ 4 ഓവറിൽ വെറും 9 റൺസ് മാത്രം നൽകി 2 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. “നമ്മൾ മുഹമ്മദ് ഷമിക്ക് വേണ്ടത്ര ക്രെഡിറ്റ് നൽകുന്നുണ്ടോ? എപ്പോഴാണ് നമ്മൾ അദ്ദേഹത്തെ ആഘോഷിച്ചു തുടങ്ങുക? ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ലീഗിൽ, അതും പേസർമാർക്ക് ഒട്ടും സഹായം ലഭിക്കാത്ത ഒരു ഉച്ചസമയത്തെ മത്സരത്തിൽ 18 ഡോട്ട് ബോളുകൾ എറിയുക എന്നത് നിസ്സാരമല്ല.” – ചോപ്ര പറഞ്ഞു.
ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണർമാരായ ട്രാവിസ് ഹെഡിനെയും അഭിഷേക് ശർമ്മയെയും പുറത്താക്കാൻ ഷമി ഉപയോഗിച്ച കൃത്യമായ പ്ലാനിംഗിനെ ചോപ്ര പ്രശംസിച്ചു. “ഷമി തന്റെ സ്ലോവർ ബോളുകളിൽ വൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വിരലുകൾ പന്തിന് മുകളിലൂടെ കറക്കി എറിയുന്ന തന്റെ ശൈലി അദ്ദേഹം കൂടുതൽ മിനുക്കിയെടുത്തിരിക്കുന്നു. അതൊരു ‘അപ്‌ഗ്രേഡഡ് വേർഷൻ’ ആണ്.”140 കിലോമീറ്ററിന് മുകളിൽ വേഗതയില്ലെങ്കിലും 130-കളിൽ പന്തെറിഞ്ഞ് ബാറ്റർമാരെ കുഴപ്പിക്കാൻ ഷമിക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.
മിിച്ചൽ സ്റ്റാർക്കോ, ജസ്പ്രീത് ബുംറയോ, ജോഷ് ഹേസൽവുഡോ ആണ് ഇത്തരമൊരു സ്പെൽ എറിഞ്ഞിരുന്നതെങ്കിൽ ലോകം അത് വലിയ രീതിയിൽ ആഘോഷിക്കുമായിരുന്നുവെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. “ഇതൊരു അപൂർവ്വമായ സ്പെല്ലാണ്. ഷമിയുടെ കൃത്യതയും പ്ലാനിംഗും അഭിനന്ദിക്കപ്പെടേണ്ടതാണ്.” – അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സീസണിൽ ഇതുവരെ രണ്ട് ഇന്നിംഗ്‌സുകളിൽ നിന്നായി മൂന്ന് വിക്കറ്റുകളാണ് ഷമി നേടിയത്. എന്നാൽ വിക്കറ്റുകളേക്കാൾ ഉപരി 4.62 എന്ന അതിശയിപ്പിക്കുന്ന ഇക്കണോമി റേറ്റാണ് താരത്തെ ശ്രദ്ധേയനാക്കുന്നത്.












