കേരള മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മിലുള്ള വാക്പോര് അതിരൂക്ഷമാകുന്നു. പിണറായി വിജയന്റെ ‘ഡാഷ് മോനേ’ പ്രയോഗത്തിന് മറുപടിയുമായി പത്തനാപുരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രേവന്ത് റെഡ്ഡി വീണ്ടും രംഗത്തെത്തി. ‘പോ മോനേ വിജയാ’ എന്ന തന്റെ പഴയ പരാമർശം ആവർത്തിച്ച രേവന്ത് റെഡ്ഡി, പിണറായി വിജയന്റെ കാലം കഴിഞ്ഞുവെന്നും ‘ബൈ ബൈ പിണറായി’ എന്നും പരിഹസിച്ചു. പിണറായി വിജയൻ തന്നെ അധിക്ഷേപിച്ചത് അനുഗ്രഹമായി കാണുന്നുവെന്നും അത്തരം വാക്കുകളെ താൻ ഗൗനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കരുതെന്നും തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാനാണ് മുഖ്യമന്ത്രി തയ്യാറാകേണ്ടതെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദിയെ പിണറായി വിജയൻ പിന്തുടരുന്നതിനെക്കുറിച്ച് താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ല. മോദി പിണറായിയുടെ വല്യേട്ടനെപ്പോലെയാണെന്നും രേവന്ത് റെഡ്ഡി ആരോപിച്ചു. നേരത്തെ കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ രേവന്ത് റെഡ്ഡിയുടെ അധിക്ഷേപങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ഒരു മുഖ്യമന്ത്രി പാലിക്കേണ്ട കുറഞ്ഞ പക്ഷം മര്യാദകൾ രേവന്ത് കാണിക്കുന്നില്ലെന്നും പരസ്യമായ അധിക്ഷേപത്തിന് പരസ്യമായി തന്നെ മറുപടി നൽകുമെന്നും പിണറായി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പത്തനാപുരത്ത് വെച്ച് രേവന്ത് റെഡ്ഡി തന്റെ നിലപാട് കടുപ്പിച്ചത്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിലുള്ള ഈ അസാധാരണ പോര് ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.










