സോഷ്യൽ മീഡിയ ആവേശത്തോടെ ആഘോഷിച്ച ‘പ്രണയകഥ’ ഒടുവിൽ നിയമക്കുരുക്കിലേക്ക്. കേരളത്തിൽ വിവാഹിതയായി താമസിച്ചുവന്ന വൈറൽ കുംഭമേള പെൺകുട്ടി പ്രായപൂർത്തിയാകാത്ത ആളാണെന്ന് കണ്ടെത്തിയതോടെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തു. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് (NCST) നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ച് കേരള സർക്കാരിനെയും സംവിധാനങ്ങളെയും ഒന്നടങ്കം കബളിപ്പിക്കുകയായിരുന്നു എന്ന് ഇതോടെ വ്യക്തമായി.
പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ മുത്തുമാലകൾ വിൽക്കുന്നതിനിടെ വൈറലാവുകയും പിന്നീട് ഫർമാൻ ഖാനെ പ്രണയിച്ച് വിവാഹം കഴിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്ത പെൺകുട്ടിക്ക് വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ല. പെൺകുട്ടിയുടെ പ്രായത്തെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നിട്ടും കേരള പോലീസോ സംസ്ഥാന സർക്കാരോ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന ആക്ഷേപം ശക്തമാണ്. ഒടുവിൽ എൻസിഎസ്ടി വിഷയത്തിൽ ഇടപെടുകയും പെൺകുട്ടിയുടെ സ്വദേശം ഉൾപ്പെടുന്ന മധ്യപ്രദേശിലും കേരളത്തിലുമായി വിശദമായ അന്വേഷണം നടത്തുകയുമായിരുന്നു. അന്വേഷണത്തിൽ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞതോടെ മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലുള്ള മഹേശ്വർ പോലീസ് സ്റ്റേഷനിൽ ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
പ്രണയവിവാഹമെന്ന പേരിൽ സോഷ്യൽ മീഡിയ ഈ സംഭവത്തെ ആഘോഷിച്ചപ്പോൾ, നിയമവിരുദ്ധമായ ഒരു ബാലവിവാഹത്തെയാണ് ഇവർ വെള്ളപൂശിയത്. സംസ്ഥാനത്തിനുള്ളിൽ വച്ച് നടന്ന ഈ നിയമലംഘനം തടയുന്നതിലും രേഖകളുടെ നിജസ്ഥിതി പരിശോധിക്കുന്നതിലും കേരള ഭരണകൂടത്തിന് ഉണ്ടായ വീഴ്ച അതീവ ഗൗരവകരമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഒരു അന്തർസംസ്ഥാന വിവാഹമെന്ന നിലയിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരുന്ന സാഹചര്യത്തിലാണ് ഈ അനാസ്ഥ. ഭർത്താവ് ഫർമാൻ ഖാനെതിരെ ഗുരുതരമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.









