ഐപിഎൽ ചരിത്രത്തിൽ പലപ്പോഴും വമ്പൻ താരങ്ങളെ കോടികൾ എറിഞ്ഞ് വാങ്ങുന്നതിലാണ് ടീമുകൾ ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. എന്നാൽ അധികമാരും അറിയാത്ത പ്രതിഭകളെ കണ്ടെത്തി അവരെ സൂപ്പർ താരങ്ങളാക്കി മാറ്റുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ തന്ത്രം ഈ പതിറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച വിജയഗാഥയായി മാറുകയാണ്. കുറഞ്ഞ വിലയ്ക്ക് ടീമിലെത്തിച്ച താരങ്ങൾ ഐപിഎൽ വേദിയിൽ തീപ്പൊരി ചിതറിക്കുമ്പോൾ ലഖ്‌നൗവിന്റെ സ്കൗട്ടിംഗ് ടീമിന് ക്രിക്കറ്റ് ലോകം ഒന്നടങ്കം സല്യൂട്ട് നൽകുകയാണ്.
ലഖ്‌നൗ ടീമിലെ പ്രധാന താരങ്ങളുടെ ലേലത്തുക പരിശോധിച്ചാൽ ഏതൊരാളും അത്ഭുതപ്പെടും. ടീമിന്റെ വിശ്വസ്തനായ ഫിനിഷറായി മാറിയ ആയുഷ് ബദോനിയെ വെറും 20 ലക്ഷം രൂപയ്ക്കാണ് ലഖ്‌നൗ സ്വന്തമാക്കിയത്. തന്റെ അതിവേഗ ബൗളിംഗ് കൊണ്ട് ബാറ്റർമാരുടെ ഉറക്കം കെടുത്തുന്ന മായങ്ക് യാദവിനെ അവർക്ക്ക് ലഭിച്ചത് വെറും 20 ലക്ഷം രൂപക്ക് മാത്രമാണ്.
മിടുക്കനായ സ്പിന്നറായ ദിഗ്‌വേഷ് രതിയെ അവർക്ക് കിട്ടിയത് 30 ലക്ഷം രൂപക്ക് ആണ്. ഈ പട്ടികയിലെ ഏറ്റവും പുതിയ കണ്ടെത്തലാണ് മുകുൾ ചൗധരി. 2.6 കോടി രൂപയ്ക്ക് ടീമിലെത്തിയ മുകുൾ, കൊൽക്കത്തയ്ക്കെതിരെ നടത്തിയ ബാറ്റിംഗ് വെടിക്കെട്ടിലൂടെ ആ തുകയേക്കാൾ എത്രയോ മടങ്ങ് മൂല്യമുള്ള താരമാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഡാറ്റാ അനലിസ്റ്റ് ശ്രീനിവാസിന്റെയും സ്‌കൗട്ടിംഗ് ടീമിന്റെയും കൃത്യമായ നിരീക്ഷണമാണ് മുകുളിനെ ലഖ്‌നൗ ക്യാമ്പിലെത്തിച്ചത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലഖ്‌നൗ ടീമിന്റെ സക്സസ് റേഷ്യോ മറ്റ് വമ്പൻ ടീമുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. പ്രശസ്തരായ താരങ്ങളെക്കാൾ ഉപരിയായി, ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങുന്ന യുവരക്തങ്ങളെ തിരിച്ചറിയാനുള്ള ലഖ്‌നൗവിന്റെ കഴിവിനെയാണ് സോഷ്യൽ മീഡിയയും വിദഗ്ധരും പുകഴ്ത്തുന്നത്. “ഈ പതിറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച സ്‌കൗട്ടിംഗ് ടീം” എന്നാണ് ആരാധകർ ലഖ്‌നൗവിനെ വിശേഷിപ്പിക്കുന്നത്.












