തമിഴ്‌നാട്ടിലെ കൽപ്പാക്കത്ത് ഇന്ത്യയുടെ അഭിമാന പദ്ധതിയായ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) വിജയകരമായി പ്രവർത്തനം ആരംഭിച്ചതോടെ അയൽരാജ്യമായ പാകിസ്താൻ കടുത്ത ആശങ്കയിൽ. 2026 ഏപ്രിൽ 6-ന് രാത്രി 8:25-ഓടെ റിയാക്ടർ ‘ക്രിറ്റിക്കാലിറ്റി’ കൈവരിച്ചതോടെ (തുടർച്ചയായ ന്യൂക്ലിയർ ചെയിൻ റിയാക്ഷൻ) ആണവ ഊർജ്ജ രംഗത്ത് ഇന്ത്യ ചരിത്രപരമായ നേട്ടമാണ് സ്വന്തമാക്കിയത്. റഷ്യയ്ക്ക് ശേഷം ഇത്തരമൊരു അത്യാധുനിക റിയാക്ടർ പ്രവർത്തിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ഈ നേട്ടത്തെ പ്രശംസിച്ചത് പാകിസ്താനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഐഎഇഎയുടെ നടപടി ഞെട്ടിക്കുന്നതാണെന്നും മേഖലയിലെ സുരക്ഷയെ ഇത് ബാധിക്കുമെന്നുമാണ് പാക് പ്രതിരോധ വിദഗ്ധരുടെ ആരോപണം.
ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ആണവ ഇന്ധനം ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ‘ബ്രീഡർ’ സാങ്കേതികവിദ്യയാണ് ഇന്ത്യ ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്. റിയാക്ടറിലെ ഉപോൽപ്പന്നമായ പ്ലൂട്ടോണിയം ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കപ്പെട്ടേക്കാം എന്ന പാകിസ്താന്റെ ഭീതിയാണ് വിമർശനങ്ങൾക്ക് പിന്നിൽ. ഇന്ത്യയുടെ ഈ നീക്കം ദക്ഷിണേഷ്യയിലെ തന്ത്രപരമായ സന്തുലിതാവസ്ഥ തകർക്കുമെന്നും പാകിസ്താൻ ആരോപിക്കുന്നു. എന്നാൽ, ഇന്ത്യയുടെ മൂന്ന് ഘട്ടങ്ങളായുള്ള ആണവ പദ്ധതിയുടെ നിർണ്ണായക ഭാഗമാണിതെന്നും തോറിയം അധിഷ്ഠിത ഊർജ്ജ ഉൽപ്പാദനത്തിലേക്കുള്ള പാലമാണിതെന്നും ഇന്ത്യൻ ശാസ്ത്രലോകം വ്യക്തമാക്കുന്നു. പാകിസ്താൻ ഉയർത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അന്താരാഷ്ട്ര സമൂഹം തള്ളിക്കളഞ്ഞതായാണ് സൂചന. പശ്ചിമേഷ്യയിലെയും അയൽരാജ്യങ്ങളിലെയും ഇത്തരം നയതന്ത്ര നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയാണ്.









