ഐപിഎല്ലിൽ പ്രായത്തെ വെല്ലുന്ന പക്വതയോടെ വൈഭവ് സൂര്യവംശി എന്ന 15-കാരൻ തന്റെ തേരോട്ടം തുടരുന്നു. കഴിഞ്ഞ മത്സരത്തിൽ ജസ്പ്രീത് ബുംറയെ വിറപ്പിച്ച വൈഭവ്, വെള്ളിയാഴ്ച നടന്ന പോരാട്ടത്തിൽ ലോകോത്തര ബൗളർ ജോഷ് ഹേസൽവുഡിനെയും നിലംപരിശാക്കി. വെറും 26 പന്തിൽ 78 റൺസെടുത്ത വൈഭവിന്റെ മികവിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് സീസണിലെ നാലാം ജയം സ്വന്തമാക്കി.
മത്സരശേഷം തന്റെ ബാറ്റിംഗ് രഹസ്യത്തെക്കുറിച്ച് വൈഭവ് പറഞ്ഞ വാക്കുകൾ ക്രിക്കറ്റ് ലോകം ഏറ്റെടുത്തു കഴിഞ്ഞു. “ഞാൻ പന്തിനെയാണ് നോക്കുന്നത്, ബൗളറെയല്ല. എതിരാളി ബുംറയാണോ ഹേസൽവുഡ് ആണോ എന്നത് മനസ്സിന്റെ ഒരു മൂലയിലുണ്ടാകും, പക്ഷേ പന്തിന്റെ മെറിറ്റ് അനുസരിച്ച് കളിക്കാനാണ് ഞാൻ ശ്രമിക്കുന്നത്,” വൈഭവ് പറഞ്ഞു. ഹേസൽവുഡിന്റെ നാല് പന്തുകളിൽ തുടർച്ചയായി മൂന്ന് ഫോറും ഒരു സിക്സറും പറത്തിയാണ് ഈ കൗമാരതാരം തന്റെ കരുത്ത് കാട്ടിയത്.
78 റൺസെടുത്ത് പുറത്തായതിൽ താൻ സങ്കടത്തിലാണെന്നും വൈഭവ് വെളിപ്പെടുത്തി. “ഞാൻ അവിടെ ഉണ്ടായിരുന്നുവെങ്കിൽ ഒരു 20 റൺസ് കൂടി അധികം നേടാമായിരുന്നു. അത് ടീമിന് കൂടുതൽ ഗുണകരമായേനെ,” 15 വയസ്സുകാരൻ പറഞ്ഞു. അച്ഛൻ സഞ്ജീവും രാജസ്ഥാൻ സപ്പോർട്ട് സ്റ്റാഫ് അംഗം റോമി ഭീന്ദറും നൽകുന്ന നിർദ്ദേശങ്ങൾ തന്നെ നിലത്തുറച്ചു നിൽക്കാൻ സഹായിക്കുന്നുണ്ടെന്നും താരം കൂട്ടിചേർത്തു.
ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു, ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ (63) അർദ്ധ സെഞ്ച്വറിയുടെയും വെങ്കിടേഷ് അയ്യരുടെ വെടിക്കെട്ടിന്റെയും കരുത്തിൽ 201 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിംഗിൽ വൈഭവും (78) ധ്രുവ് ജുറലും (പുറത്താകാതെ 81) ചേർന്ന് 108 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി രാജസ്ഥാന്റെ വിജയം എളുപ്പമാക്കി. 18 ഓവറിൽ ലക്ഷ്യം കണ്ട രാജസ്ഥാൻ അപരാജിതരായി മുന്നേറുമ്പോൾ ആർസിബിയുടെ ഈ സീസണിലെ ആദ്യ തോൽവിയാണിത്.












