ഇന്ത്യൻ പൊതുജനാരോഗ്യ സംവിധാനങ്ങൾ മോശമാണെന്ന് മുറവിളി കൂട്ടുന്നവർക്ക് മറുപടിയുമായി ഒരു ജർമ്മൻ യുവാവ്. സൂറത്തിലെ സർക്കാർ ആശുപത്രിയിൽ നിന്നും തനിക്ക് ലഭിച്ച സൗജന്യവും മികച്ചതുമായ ചികിത്സയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് പ്രമുഖ ജർമ്മൻ ഉള്ളടക്ക നിർമ്മാതാവായ ഡേവിഡ് നെബൽ. വിദേശ രാജ്യങ്ങളിൽ ലക്ഷങ്ങൾ ചെലവ് വരുന്ന അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഇന്ത്യയിലെ ഒരു സാധാരണ സർക്കാർ ആശുപത്രിയിൽ നിന്നും ഒരു രൂപ പോലും ചെലവില്ലാതെ ലഭിച്ചുവെന്ന നെബലിന്റെ സാക്ഷ്യപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഭാരതത്തിന്റെ പൊതുസൗകര്യങ്ങൾ പരാജയമാണെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള ശക്തമായ തിരിച്ചടിയായാണ് ഈ സംഭവത്തെ സൈബർ ലോകം വിലയിരുത്തുന്നത്.
സൂറത്തിലെ ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിയ തനിക്ക് ഡോക്ടർമാരിൽ നിന്നും ജീവനക്കാരിൽ നിന്നും ലഭിച്ച കരുതലും സേവനവും തന്നെ അമ്പരപ്പിച്ചുവെന്ന് നെബൽ വീഡിയോയിൽ പറയുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ ആരോഗ്യ ഇൻഷുറൻസ് കെണികളും ഭീമമായ ചികിത്സാ ചെലവുകളും താരതമ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇന്ത്യൻ സംവിധാനത്തെ പ്രശംസിച്ചത്. വികസിത രാജ്യങ്ങളേക്കാൾ വേഗത്തിലും കൃത്യതയോടെയും ഇവിടെ രോഗികളെ പരിചരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദി സർക്കാരിന്റെ ‘വിശ്വഗുരു’ എന്ന ലക്ഷ്യത്തിലേക്കുള്ള ഭാരതത്തിന്റെ പ്രയാണത്തിന് അടിവരയിടുന്നതാണ് ഈ വിദേശിയുടെ അനുഭവം. സ്വന്തം രാജ്യത്തെ നേട്ടങ്ങളെ പുച്ഛിക്കുന്നവർ ഈ ജർമ്മൻ യുവാവിന്റെ വാക്കുകൾ കേൾക്കണമെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. ഇന്ത്യയുടെ വളർച്ചയിൽ അഭിമാനിക്കുന്നവർ ഈ വാർത്ത പങ്കുവെക്കണമെന്ന ആഹ്വാനത്തോടെ വീഡിയോ ലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്












