പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് പാകിസ്താൻ ആതിഥേയത്വം വഹിക്കുന്നതിനെ പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ സമൂഹമാധ്യമത്തിലെ അബദ്ധം ചൂണ്ടിക്കാട്ടി തരൂർ പരിഹാസം ചൊരിഞ്ഞത്. ലോകശക്തിയായ അമേരിക്കയുമായി ഇത്തരം കളികൾ കളിക്കാൻ പാകിസ്താനെപ്പോലൊരു രാജ്യത്തിന് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
യുഎസ് പ്രതിനിധികളെയും ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരെയും ഇസ്‌ലാമാബാദിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഷെഹബാസ് ഷെരീഫ് എക്സിൽ പങ്കുവച്ച കുറിപ്പാണ് വിവാദത്തിന് ആധാരമായത്. തന്റെ ഔദ്യോഗിക കുറിപ്പിന് മുകളിൽ ‘Draft – Pakistan’s PM Message on X’ എന്ന തലക്കെട്ട് കൂടി ഉൾപ്പെട്ടത് ഷെരീഫിന് വലിയ നാണക്കേടായിരുന്നു. ഇത്തരമൊരു പ്രധാനപ്പെട്ട അന്താരാഷ്ട്ര ചർച്ചയ്ക്ക് വേദിയാകുമ്പോൾ പോലും ഗൗരവമില്ലാത്ത സമീപനമാണ് പാക് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് തരൂർ പരിഹസിച്ചു.
ചർച്ചകളുടെ സുതാര്യതയെയും പാകിസ്താന്റെ നിലപാടുകളെയും ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു തരൂരിന്റെ വാക്കുകൾ. ആഗോള നയതന്ത്ര രംഗത്ത് പാകിസ്താൻ നടത്തുന്ന ഇത്തരം നീക്കങ്ങൾ വെറും പ്രഹസനമാണെന്ന സൂചനയാണ് തരൂർ നൽകിയത്. നയതന്ത്ര മേഖലയിലെ പാകിസ്താന്റെ ഈ വീഴ്ച ഇതിനോടകം തന്നെ സൈബർ ലോകത്ത് വലിയ പരിഹാസങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.









