മുംബൈ : ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ ഗായികമാരിൽ ഒരാളായ പദ്മവിഭൂഷൺ ആശാ ഭോസ്ലെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ആയിരുന്നു അന്ത്യം സംഭവിച്ചത്. 92 വയസ്സുകാരിയായ ഗായികക്ക് ശനിയാഴ്ച വൈകുന്നേരം ആണ് ഹൃദയാഘാതം ഉണ്ടായത്. സിനിമാരംഗത്തെ തന്നെ ഏറ്റവും ഉന്നത പുരസ്കാരമായ ദാദാസാഹെബ് ഫാൽക്കെ പുരസ്കാര ജേതാവ് കൂടിയാണ് ആശ ഭോസ്ലെ.
പിന്നണി ഗായിക ലതാ മങ്കേഷ്‌കറിന്റെ സഹോദരിയായ ആശ ഭോസ്ലെ സംഗീത ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ട കലാകാരിയായി 2011-ൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് നേടി.
രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 18 മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുള്ള വ്യക്തിത്വമാണ്. 2000-ൽ, സിനിമാ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന അവാർഡായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകിയും രാജ്യം ആ കലാകാരിയെ ആദരിച്ചു. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ പുരസ്കാരവും നേടിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ആശ മങ്കേഷ്കർ എന്ന പേരിലായിരുന്നു ജനനം. 1943ൽ പുറത്തിറങ്ങിയ മജാ ബാൽ എന്ന മറാത്തി ചിത്രത്തിനുവേണ്ടിയാണ് അവർ തന്റെ ആദ്യ ചലച്ചിത്ര ഗാനം ‘ചല ചല നവ് ബാല ‘ ആലപിച്ചത്. 1949ൽ ഗണപത്റാവു ഭോസ്‌ലെയുമായി വിവാഹിതയായതിനുശേഷമാണ് അവർ ഔദ്യോഗികമായി ആശ ഭോസ്ലെ എന്ന പേരിൽ അറിയപ്പെടാൻ ആരംഭിച്ചത്. 11 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഈ ദമ്പതികൾ വേർപിരിഞ്ഞു. പിന്നീട് 1980ൽ ആശ പ്രശസ്ത സംഗീത സംവിധായകൻ ആർ ഡി ബർമ്മനെ വിവാഹം കഴിച്ചു. ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായിക കൂടിയാണ് ആശ ഭോസ്ലെ.











