ഇറാനുമായുള്ള സൈനിക സംഘർഷം മാസങ്ങളോളം നീണ്ടുനിൽക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ സമുദ്രമേഖലയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ വിമാനവാഹിനി കപ്പലായ ‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടുത്ത മാനസിക സമ്മർദ്ദത്തിലും വിഷാദത്തിലുമാണെന്ന് വിവരങ്ങൾ പുറത്തു വന്നു. തുടർച്ചയായി 250 ദിവസത്തിലധികം കടലിൽ കഴിഞ്ഞതിനെ തുടർന്ന് ചില നാവികർ കപ്പലിൽ നിന്ന് കടലിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായി മാധ്യമ റിപ്പോർട്ടുകളും സൈനികരുടെ കുടുംബാംഗങ്ങളും വെളിപ്പെടുത്തുന്നു. മെയ് മാസത്തിൽ അവസാനിക്കേണ്ടിയിരുന്ന കപ്പലിന്റെ ദൗത്യം ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതാണ് യു.എസ് നാവികസേനാംഗങ്ങൾക്കിടയിൽ വൻതോതിലുള്ള മാനസിക തകർച്ചയ്ക്ക് കാരണമായത്.
കപ്പലിലെ ശുചിമുറികൾ തകരാറിലായതും, ചൂടുവെള്ളത്തിന്റെയും കുടിവെള്ളത്തിന്റെയും ലഭ്യതക്കുറവും, പേസ്റ്റ്, സോപ്പ് തുടങ്ങിയ അവശ്യവസ്തുക്കളുടെ ക്ഷാമവും സൈനികരുടെ ജീവിതം ദുസ്സഹമാക്കിയതായി സാന്റിയാഗോയിൽ നടന്ന ടൗൺഹാൾ യോഗത്തിൽ സൈനികരുടെ കുടുംബാംഗങ്ങൾ നാവികസേനാ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു. ഒരു ദിവസം അരക്കപ്പ് അരിയും രണ്ട് ടോർട്ടിയയും മാത്രമാണ് പലപ്പോഴും ഭക്ഷണമായി ലഭിക്കുന്നതെന്ന് യു.എസ് കോൺഗ്രസ് അംഗങ്ങൾ വെളിപ്പെടുത്തി. കഠിനമായ ജോലിഭാരവും ദീർഘകാലത്തെ വിന്യാസവും മൂലം തങ്ങളുടെ പങ്കാളികൾ ജീവിതം അവസാനിപ്പിക്കാൻ പോലും ആഗ്രഹിക്കുന്നുവെന്ന് സൈനികരുടെ ഭാര്യമാർ ഔദ്യോഗിക കൂടിക്കാഴ്ചയിൽ വിങ്ങിപ്പൊട്ടിക്കൊണ്ട് ആരോപിച്ചു.
അതേസമയം, സൈനികരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി കൗൺസിലർമാരുടെയും ചാപ്ലയിൻമാരുടെയും സേവനം കപ്പലിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും നിലവിലെ സാഹചര്യം വിലയിരുത്തി വരികയാണെന്നും യു.എസ് നാവികസേന വ്യക്തമാക്കുന്നു. അബ്രഹാം ലിങ്കണിലെ 5,000-ത്തിലധികം വരുന്ന സൈനികർക്ക് ആശ്വാസമായി ‘യു.എസ്.എസ് തിയോഡോർ റൂസ്‌വെൽറ്റ്’ എന്ന മറ്റൊരു കപ്പൽ പകരമായി മേഖലയിലേക്ക് അയക്കാൻ തയാറെടുക്കുകയാണെന്നും അധികൃതർ അറിയിച്ചു. എന്നിരുന്നാലും, അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ മാസങ്ങളോളം യുദ്ധമേഖലയിൽ കഴിയേണ്ടി വരുന്നത് യു.എസ് നാവികസേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആത്മവീര്യ തകർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്.








