ഐപിഎൽ 2026-ൽ റൺസ് കണ്ടെത്താൻ വിഷമിക്കുന്ന നിക്കോളാസ് പൂരാൻ ലഖ്‌നൗ സൂപ്പർ ജയന്റ്സിന് വലിയ ബാധ്യതയാകുകയാണെന്ന് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ഗുജറാത്തിനെതിരായ മത്സരത്തിൽ 21 പന്തിൽ 19 റൺസ് മാത്രമെടുത്ത് പൂരാൻ നിരാശപ്പെടുത്തിയിരുന്നു. ഈ സീസണിൽ നാല് മത്സരങ്ങളിൽ നിന്ന് 10.25 ശരാശരിയിൽ വെറും 41 റൺസ് മാത്രമാണ് ഈ കരീബിയൻ താരത്തിന്റെ സമ്പാദ്യം.
തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെയാണ് അശ്വിൻ പൂരാനെതിരെ ആഞ്ഞടിച്ചത്. “നിക്കോളാസ് പൂരാൻ ലഖ്‌നൗവിന് വലിയൊരു തലവേദനയായി മാറിയിരിക്കുകയാണ്. ഗ്രൗണ്ടിൽ ഫീൽഡ് ചെയ്യുമ്പോൾ അവന്റെ നിൽപ്പ് കണ്ടാൽ തന്നെ അത് മനസ്സിലാകും. ലഖ്‌നൗ ഏറ്റവും വലിയ തുക നൽകി ഒന്നാമതായി നിലനിർത്തിയ താരമാണവൻ. അതിനുള്ള പ്രതിഫലം അവൻ തിരികെ നൽകേണ്ടതുണ്ട്,” അശ്വിൻ വ്യക്തമാക്കി.
പൂരാന് കുറച്ചുനാൾ വിശ്രമം നൽകണമെന്നാണ് 2019-ൽ പഞ്ചാബിൽ താരത്തിന്റെ ക്യാപ്റ്റൻ കൂടിയായിരുന്ന അശ്വിൻ നിർദ്ദേശിക്കുന്നത്. പകരക്കാരനായി ജോഷ് ഇംഗ്ലിസിനെയോ മാത്യു ബ്രീറ്റ്സ്കെയെയോ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം എൽഎസ്ജി മാനേജ്‌മെന്റിനെ ഉപദേശിക്കുന്നു.
ഋഷഭ് പന്തിനെ ഓപ്പണറായി ഇറക്കണമെന്ന് താൻ നേരത്തെ പറഞ്ഞതിന്റെ കാരണവും അശ്വിൻ വ്യക്തമാക്കി. “ടി20 ക്രിക്കറ്റിൽ ഋഷഭ് പന്ത് ഇപ്പോൾ സിക്സറുകൾ നേടാൻ ബുദ്ധിമുട്ടുന്നുണ്ട്. പവർപ്ലേയിലെ ഫീൽഡിങ് നിയന്ത്രണങ്ങൾ മുതലെടുക്കാൻ അവനെ ഓപ്പണറായി ഇറക്കുന്നതാണ് നല്ലത്. ആദ്യത്തെ ആറ് ഓവർ കളിച്ച് 35-40 റൺസ് എടുത്താൽ അത് ടീമിന് വലിയ ഗുണം ചെയ്യും,” അശ്വിൻ ചൂണ്ടിക്കാട്ടി.
ലഖ്‌നൗ ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം 8 പന്തുകൾ ബാക്കിനിൽക്കെയാണ് ഗുജറാത്ത് അനായാസം മറികടന്നത്. നായകൻ ശുഭ്മാൻ ഗില്ലിനൊപ്പം അർദ്ധസെഞ്ചുറി നേടിയ ജോസ് ബട്ട്‌ലറുടെ പ്രകടനത്തെ അശ്വിൻ വാനോളം പുകഴ്ത്തി. ലോകകപ്പിലെ മോശം ഫോമിന് ശേഷം ബട്ട്‌ലർ താളം കണ്ടെത്തിയത് ഗുജറാത്തിന് വലിയ ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












