ന്യൂഡൽഹി : ബീഹാറിൽ നിലവിലെ മുഖ്യമന്ത്രിയായ നിതീഷ് കുമാർ രാജിവെക്കുന്നതോടെ പുതിയ മുഖ്യമന്ത്രിയെയും സർക്കാരിനെയും തിരഞ്ഞെടുക്കാനുള്ള നിർണ്ണായക ചർച്ചകൾ പുരോഗമിക്കുന്നു. ബിജെപി കേന്ദ്ര നിരീക്ഷകൻ ശിവരാജ് സിംഗ് ചൗഹാൻ ഉടൻ പട്നയിലെത്തും. നാളെ പുതിയ ബീഹാർ മുഖ്യമന്ത്രി ആരെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നാളെ പട്നയിൽ ചേരുന്ന എൻഡിഎ എംഎൽഎമാരുടെ യോഗത്തിൽ വെച്ച് പുതിയ മുഖ്യമന്ത്രിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ബീഹാറിൽ ഇതാദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി വരുമെന്ന ആവേശത്തിലാണ് പാർട്ടി പ്രവർത്തകർ. നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപിയുടെ ബീഹാറിലെ പ്രമുഖ മുഖവുമായ സമ്രാട്ട് ചൗധരിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻനിരയിലുള്ളത്. നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രി ആകുമെന്നും സൂചനയുണ്ട്.
പതിറ്റാണ്ടുകൾ ബീഹാർ രാഷ്ട്രീയത്തെ നിയന്ത്രിച്ച നിതീഷ് കുമാർ ഇന്ന് തന്റെ അവസാന കാബിനറ്റ് യോഗം വിളിച്ചു ചേർക്കുന്നതാണ്. അതിനുശേഷം അദ്ദേഹം ഗവർണർക്ക് രാജിക്കത്ത് നൽകും. ഏപ്രിൽ 10-നായിരുന്നു അദ്ദേഹം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നത്.









