നാസിക്കിലെ യൂണിറ്റിൽ ഉയർന്നുവന്ന ലൈംഗികാതിക്രമ, നിർബന്ധിത മതംമാറ്റ പരാതികളിൽ കർശന നടപടിയുമായി പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). അന്വേഷണ പരിധിയിലുള്ള ജീവനക്കാരെ കമ്പനി സസ്പെൻഡ് ചെയ്തു. ഹരാസ്‌മെന്റ്, നിർബന്ധിത മതംമാറ്റം തുടങ്ങിയ വിഷയങ്ങളിൽ കമ്പനിക്ക് ‘സീറോ ടോളറൻസ്’ നയമാണുള്ളതെന്നും പോലീസുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും ടിസിഎസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. നിലവിലെ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്ന മുറയ്ക്ക് കുറ്റക്കാർക്കെതിരെ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കയറ്റുമതിക്കാരായ ടിസിഎസിനെ പിടിച്ചുലച്ച സംഭവത്തിൽ ഇതുവരെ ഒൻപതോളം എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി സഹപ്രവർത്തകൻ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയോടെയാണ് കഴിഞ്ഞ മാർച്ചിൽ വിവാദങ്ങൾക്ക് തുടക്കമായത്. തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിലാണ് ലൈംഗിക ചൂഷണത്തിനും മതംമാറ്റത്തിനുമിരയായ കൂടുതൽ യുവതികൾ പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ സംഭവത്തിന്റെ ഗൗരവം വർദ്ധിക്കുകയും എട്ട് പരാതികൾ കൂടി പുതുതായി രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തു. നാസിക് പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ഇതുവരെ ആറ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവം അതീവ ഗൗരവകരമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. കേസിൽ കൃത്യമായ ഇടപെടൽ നടത്തിയ നാസിക് പോലീസിനെ അദ്ദേഹം അഭിനന്ദിച്ചു. കേസ് വിശദമായി അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൂനെയിലെ ടിസിഎസ് എച്ച്ആർ വിഭാഗം ഉദ്യോഗസ്ഥരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു കമ്പനിക്കുള്ളിൽ ഇത്തരമൊരു സംഭവം നടന്നത് ഐടി മേഖലയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. എസ്ഐടി റിപ്പോർട്ട് വരുന്നതോടെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.











