ഐപിഎൽ 22-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് സ്വന്തം തട്ടകമായ ചെപ്പോക്കിൽ വെച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മിന്നും ഫോമിലുള്ള സഞ്ജു സാംസണും കൊൽക്കത്തയുടെ സ്പിൻ മാന്ത്രികൻ സുനിൽ നരെയ്നും തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്നത്തെ മത്സരത്തിന്റെ ഹൈലൈറ്റ് എന്ന് വിലയിരുത്തുകയാണ് ഇർഫാൻ പത്താൻ.
കെകെആർ സ്പിന്നർ സുനിൽ നരെയ്നെതിരെ റൺസ് കണ്ടെത്താൻ സഞ്ജു സാംസൺ എപ്പോഴും ബുദ്ധിമുട്ടാറുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നരെയ്നെതിരെ 82 പന്തുകൾ നേരിട്ട സഞ്ജുവിന് വെറും 80.5 സ്ട്രൈക്ക് റേറ്റിൽ 66 റൺസ് മാത്രമാണ് നേടാനായത്. ഇതിനകം 3 തവണ സഞ്ജു നരെയ്ന് മുന്നിൽ കീഴടങ്ങുകയും ചെയ്തു. നരെയ്നെതിരെ വലിയ ഷോട്ടുകൾ കളിക്കാൻ സഞ്ജു വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടെന്ന് പഠാൻ നിരീക്ഷിക്കുന്നു.
നരെയ്നെതിരെ സഞ്ജു ബാക്ക് ഫൂട്ടിൽ കളിച്ച് റൺസ് കണ്ടെത്തണമെന്നാണ് പഠാൻ നിർദ്ദേശിക്കുന്നത്. “കൊൽക്കത്ത എപ്പോഴാണ് നരെയ്നെ സഞ്ജുവിനെതിരെ കൊണ്ടുവരിക എന്നത് നിർണ്ണായകമാണ്. ചെപ്പോക്കിലെ പിച്ചിൽ നല്ല ബൗൺസ് ലഭിക്കുന്നതിനാൽ എപ്പോഴും ഫ്രണ്ട് ഫൂട്ടിൽ വന്ന് കളിക്കേണ്ട ആവശ്യമില്ല. ബാക്ക് ഫൂട്ടിൽ അവന് കൂടുതൽ ആത്മവിശ്വാസത്തോടെ കളിക്കാൻ സാധിക്കും,” പത്താൻ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. ഈ സീസണിൽ 4 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയടക്കം 137 റൺസ് നേടിയ സഞ്ജു ഗംഭീര ഫോമിലാണ് (ശരാശരി 45.66, സ്ട്രൈക്ക് റേറ്റ് 182.66).
ചെന്നൈയുടെ ഇംഗ്ലീഷ് പേസർ ജാമി ഓവർട്ടണിന്റെ പ്രകടനത്തെക്കുറിച്ചും പഠാൻ വാചാലനായി. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സ്ലോ ബോളുകളും ബൗൺസറുകളും എറിഞ്ഞ് 18 റൺസിന് 4 വിക്കറ്റ് നേടിയ ഓവർട്ടൺ അതിഗംഭീര ബൗളറാണെന്ന് അദ്ദേഹം വിലയിരുത്തി. “ബെംഗളൂരുവിനെതിരെ അവൻ തുടർച്ചയായി യോർക്കറുകൾ എറിയാനാണ് ശ്രമിച്ചത്. അവൻ ഉയരമുള്ള ബൗളറാണ്, അതിനാൽ ഡൽഹിക്കെതിരെ ഉപയോഗിച്ചതുപോലെ സ്ലോ ബോളുകളും ബൗൺസറുകളും എറിയാൻ കഴിഞ്ഞാൽ അവൻ ഏറ്റവും അപകടകാരിയായ ബൗളറായി മാറും,” പഠാൻ കൂട്ടിച്ചേർത്തു. ഈ സീസണിൽ 3 മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റും 80 റൺസും ഓവർട്ടൺ നേടിയിട്ടുണ്ട്.











