കോഴിക്കോട് മുഴീക്കലിൽ പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുകയായിരുന്ന നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അമ്മയുടെ സഹോദരീപുത്രനായ അദ്‌നാൻ (20) ആണ് നസ്രീനയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇന്ന് പുലർച്ചെയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. നസ്രീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലും അദ്‌നാനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ അദ്‌നാൻ ഒന്നിലേറെ കൊലപാതകങ്ങൾ ലക്ഷ്യമിട്ടിരുന്നതായാണ് പോലീസ് നൽകുന്ന സൂചന. പെൺകുട്ടിയുടെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിലായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടിലെ മറ്റ് ചിലരെക്കൂടി അപായപ്പെടുത്താൻ യുവാവ് പദ്ധതിയിട്ടിരുന്നതായും എന്നാൽ അത് നടക്കാതെ വന്നതോടെ ആത്മഹത്യ ചെയ്തതാകാമെന്നുമാണ് സംശയിക്കുന്നത്. വീടിന്റെ മുകൾ നിലയിലായിരുന്നു നസ്രീന ഉറങ്ങാൻ കിടന്നിരുന്നത്. പുലർച്ചെ വീട്ടുകാർ നോക്കിയപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചേവായൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അദ്‌നാൻ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാനസികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.












