ഐപിഎൽ 2026-ൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്ത ഏക ടീമാണ് കൊൽക്കത്ത (3 തോൽവി, 1 ഉപേക്ഷിച്ചു). ആദ്യ ജയം തേടി ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടാനിറങ്ങുന്ന കൊൽക്കത്തയുടെ പ്ലേയിംഗ് ഇലവനിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചാണ് ശ്രീകാന്ത് സംസാരിച്ചത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കെകെആർ നിരയിലുണ്ടായിരുന്ന സൈനിയെ ഇന്ന് പുറത്തിരുത്തണമെന്ന് ശ്രീകാന്ത് പറഞ്ഞു. “അവർ നവ്‌ദീപ് സൈനിയെ ഒഴിവാക്കണം. അവൻ വാരിക്കോരി റൺസ് വിട്ടുകൊടുക്കും, വെറുമൊരു വേസ്റ്റാണവൻ. അവന് പകരം വരുൺ ചക്രവർത്തിയെ കൊണ്ടുവരണം,” ശ്രീകാന്ത് പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ 3 ഓവറിൽ 37 റൺസാണ് വിക്കറ്റൊന്നും നേടാതെ സൈനി വഴങ്ങിയത്.
4 കളിയിൽ വെറും 80 റൺസ് മാത്രം നേടിയ കിവീസ് ഓപ്പണർ ഫിൻ അലനെ പിന്തുണച്ച ശ്രീകാന്ത്, അവനെ പുറത്താക്കുന്നത് വലിയ മണ്ടത്തരമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി. കെകെആർ നിരയിൽ ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ കെൽപ്പുള്ള ഏക മാച്ച് വിന്നർ അവനാണെന്നും, മുസറബാനിയെ അവന് പകരം കൊണ്ടുവരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റൊരു വിദേശ താരമായ കാമറൂൺ ഗ്രീനിനെയും അദ്ദേഹം പരിഹസിച്ചു. “കാമറൂൺ ഗ്രീൻ ഒരു ‘ഗുഡ്സ് ട്രെയിൻ’ പോലെയാണ് ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ മത്സരത്തിൽ അവൻ ഒരു സിക്സർ അടിച്ചപ്പോൾ വലിയ ആശ്വാസമാണ് തോന്നിയത്,” ശ്രീകാന്ത് കളിയാക്കി. 18 കോടി രൂപയ്ക്ക് കെകെആർ സ്വന്തമാക്കിയ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് മതീഷ പതിരണ പരിക്കുമാറി ഇന്ന് കളിക്കാനിറങ്ങുന്നത് സിഎസ്‌കെയ്ക്ക് ഗുണമേ ചെയ്യൂ എന്നാണ് ശ്രീകാന്ത് പറയുന്നത്.
“പതിരണ മടങ്ങിയെത്തുന്നത് സിഎസ്‌കെയ്ക്കാണ് കൂടുതൽ സഹായകമാകുക. അവൻ ഒരുപാട് എക്സ്ട്രാ റൺസ് എറിയുകയും വിക്കറ്റിന്റെ എല്ലാ ഭാഗത്തേക്കും റൺസ് ദാനം ചെയ്യുകയും ചെയ്യും. അവന്റെ പന്ത് കൊളംബോയിൽ ചെന്ന് വീണില്ലെങ്കിൽ ഭാഗ്യം. പതിരണ അത്ര വലിയ അപകടകാരിയായ ബൗളറൊന്നുമല്ല. രണ്ടു വർഷം മുൻപാണ് അവൻ നല്ല യോർക്കറുകൾ എറിഞ്ഞിരുന്നത്. അവനെ സിഎസ്‌കെ റിലീസ് ചെയ്തുവെന്നത് തന്നെ അവൻ പഴയതുപോലെ അപകടകാരിയല്ല എന്നതിന് തെളിവാണ്. 2024, 2025 സീസണുകളിൽ അവന്റെ ഫിറ്റ്നസും പ്രകടനവും മോശമായിരുന്നു,” ശ്രീകാന്ത് വ്യക്തമാക്കി.











