പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ നാവിക ഉപരോധം ആരംഭിച്ചു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടഞ്ഞുകൊണ്ട് യുഎസ് നാവികസേന നിലയുറപ്പിച്ചത്. ഇതോടെ മേഖലയിലെ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നു. ഉപരോധ മേഖലയിലേക്ക് എത്തുന്ന ഇറാന്റെ ഏത് അതിവേഗ യുദ്ധക്കപ്പലുകളെയും ഉടനടി തകർക്കുമെന്ന് (Eliminated) യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ ഇറാൻ തങ്ങളുടെ സായുധ സേനയ്ക്ക് അതീവ ജാഗ്രതാ നിർദ്ദേശം (Maximum Combat Alert) നൽകിയിട്ടുണ്ട്.
കഴിഞ്ഞ വാരാന്ത്യത്തിൽ പാകിസ്താൻ മുൻകൈ എടുത്ത് നടത്തിയ സമാധാന ചർച്ചകൾ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെയാണ് അമേരിക്ക ഉപരോധം കടുപ്പിച്ചത്. ചർച്ചകൾക്ക് വേദിയൊരുക്കിയെങ്കിലും ഇരുരാജ്യങ്ങളെയും ഒത്തുതീർപ്പിലെത്തിക്കുന്നതിൽ പാകിസ്താൻ പൂർണ്ണമായും പരാജയപ്പെട്ടു. ഇറാൻ ഒരു ഉടമ്പടിക്കായി അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും ചിലർ ചർച്ചകൾക്കായി തന്നെ സമീപിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ആണവ പദ്ധതികൾ ഉപേക്ഷിക്കാൻ ഇറാൻ വിസമ്മതിച്ചതാണ് ചർച്ചകൾ തകരാൻ കാരണമെന്ന് വാഷിംഗ്ടൺ ആരോപിക്കുമ്പോൾ, അമേരിക്കയുടേത് ഏകപക്ഷീയമായ നിലപാടാണെന്ന് ഇറാനും കുറ്റപ്പെടുത്തുന്നു. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തി നടത്തുന്ന ഉപരോധത്തിന് മുന്നിൽ കീഴടങ്ങില്ലെന്നാണ് ഇറാന്റെ നിലപാട്.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചു തുടങ്ങി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളർ കടന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയിലുണ്ടായ തടസ്സത്തിൽ ഫ്രാൻസ്, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങൾ വൻ ആശങ്ക രേഖപ്പെടുത്തി. കപ്പൽ ഗതാഗതത്തിനുള്ള സ്വാതന്ത്ര്യം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് ഈ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതേസമയം, ഇസ്രായേലും ലെബനനിലെ ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നത് നയതന്ത്ര ചർച്ചകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ആദ്യഘട്ട ചർച്ചകൾ പാളിയതോടെ മുഖംരക്ഷിക്കാനായി രണ്ടാം ഘട്ട ചർച്ചകൾക്കായി പാകിസ്താൻ പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചെങ്കിലും ഇരുരാജ്യങ്ങളും ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ലോകം മുഴുവൻ ഇപ്പോൾ പശ്ചിമേഷ്യയിലെ ഓരോ നീക്കങ്ങളെയും അതീവ ഉത്കണ്ഠയോടെയാണ് ഉറ്റുനോക്കുന്നത്











