ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്സിനോടേറ്റ തോൽവിക്ക് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ ക്രിസ് ശ്രീകാന്ത്. ടീമിന്റെ വൈസ് ക്യാപ്റ്റനായ റിങ്കു സിംഗ്, ഓപ്പണർ ഫിൻ അലൻ, കാമറൂൺ ഗ്രീൻ എന്നിവരുടെ മോശം പ്രകടനത്തെ അദ്ദേഹം നിശിതമായി വിമർശിച്ചു. ഈ സീസണിൽ കളിച്ച അഞ്ച് കളിയിലും തോറ്റ കെകെആർ നിലവിൽ ഒരു പോയിന്റുമായി പട്ടികയിൽ ഏറ്റവും അവസാനമാണ്.
ഈ സീസണിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് 120 സ്ട്രൈക്ക് റേറ്റിൽ വെറും 78 റൺസ് മാത്രമാണ് റിങ്കു സിംഗിന്റെ സമ്പാദ്യം. ചെന്നൈക്കെതിരെ 12 പന്തിൽ 12 റൺസെടുത്ത് താരം വീണ്ടും നിരാശപ്പെടുത്തി. “റിങ്കു സിംഗ് അത്ര വലിയ അപകടകാരിയായൊരു താരമൊന്നുമല്ല. വർഷങ്ങൾക്ക് മുൻപ് അവൻ അഞ്ച് സിക്സറുകൾ നേടിയിരുന്നു, ആളുകൾ ഇപ്പോഴും അതിന്റെ പേരിലാണ് അവനെ ആഘോഷിക്കുന്നത്. സിംഗിളുകളും ഡബിളുകളും എടുക്കാനാണ് അവന് മിടുക്ക്. 170 റൺസ് ഒക്കെ ചേസ് ചെയ്യാനേ അവനെക്കൊണ്ട് സാധിക്കൂ. അവനെ അഞ്ചാം നമ്പറിൽ ഇറക്കുന്നതിൽ യാതൊരു അർത്ഥവുമില്ല,” ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
കെകെആർ ഓപ്പണർ ഫിൻ അലനെതിരെയും ശ്രീകാന്ത് ആഞ്ഞടിച്ചു. സിഎസ്‌കെയ്ക്കെതിരെ 3 പന്തിൽ 1 റൺസാണ് താരം നേടിയത്. ഈ സീസണിൽ 16.20 മാത്രമാണ് താരത്തിന്റെ ശരാശരി. “യാതൊരു പ്ലാനുമില്ലാതെ അവൻ കണ്ണടച്ച് ബാറ്റ് വീശുകയാണ്. അവന് പന്തെറിയുന്നവരെല്ലാം ‘ഹൽവ’ ബൗളർമാരാണെന്നാണോ അവന്റെ വിചാരം? ടി20 ലോകകപ്പിൽ ഒരു സെഞ്ച്വറി അടിച്ചെന്ന് കരുതി ഇങ്ങനെ ബാറ്റ് വീശാനാകില്ല. അടുത്ത കളിയിൽ അവന് പകരം ടിം സെയ്ഫർട്ട് ടീമിലെത്തുമെന്ന് ഉറപ്പാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
25 കോടി രൂപയ്ക്ക് കെകെആർ സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ സൂപ്പർ താരം കാമറൂൺ ഗ്രീനിന്റെ ദയനീയ പ്രകടനത്തെയും അദ്ദേഹം പരിഹസിച്ചു. ചെന്നൈക്കെതിരെ ആദ്യ പന്തിൽ തന്നെ പുറത്തായ ഗ്രീൻ, ബൗളിംഗിൽ 2 ഓവറിൽ 30 റൺസാണ് വിട്ടുകൊടുത്തത്. “അവന് കൊടുത്ത 25 കോടിയിൽ 12 കോടിയും ഇതിനകം നഷ്ടമായിക്കഴിഞ്ഞു. അവന് നന്നായി ബാറ്റ് ചെയ്യാനും അറിയില്ല, ബൗൾ ചെയ്യാൻ വന്നാൽ കണക്കിന് തല്ല് കിട്ടുകയും ചെയ്യും,” ശ്രീകാന്ത് തുറന്നടിച്ചു. 5 മത്സരങ്ങളിൽ നിന്ന് ബാറ്റിംഗിൽ 14 റൺസ് ശരാശരി മാത്രമുള്ള ഗ്രീനിന്റെ ബൗളിംഗ് എക്കോണമി 14.50 ആണ്.












